കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും എതിർക്കുന്ന പ്രമുഖർ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നായകളാണെന്ന് ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാൻ. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് വേളയിൽ ത്രിണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവാണ് സൗമിത്ര ഖാൻ.
പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും കുറിച്ച് ധാരണയില്ലാത്ത പ്രശസ്ത വ്യക്തികൾ ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണെന്നും സൗമിത്ര ഖാൻ പറയുന്നു. 'ഇത്തരത്തിൽ പ്രതിഷേധിക്കുന്നവർ മമത ബാനർജിയുടെ നായകളാണ്' ബിഷ്ണുപൂർ എംപിയായ ഖാൻ പറഞ്ഞു. പൗരത്വ നിയമങ്ങളെ എതിർക്കുന്ന ഇതേ ആളുകൾ കൂട്ട ബലാത്സംഗത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും നിശബ്ദരാണെന്നും അദ്ദേഹം വിമർശിച്ചു.
Also Read: കണ്ണൂർ അമ്പായത്തോടിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തി
പശ്ചിമബംഗാളിൽ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ചലച്ചിത്ര താരങ്ങളും, സംവിധായകരും പാട്ടുകാരും തുടങ്ങി വിവിധ കലാ- സാംസ്കാരിക തലങ്ങളിലുള്ളവർ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എംപിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
നേരത്തെ പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്ന് ബിജെപി പശ്ചിമബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെ പട്ടികളെ പോലെ വെടിവെച്ച് കൊന്നെന്ന രീതിയിലായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പ്രസംഗം. എന്നാൽ ഇത് യുപിയല്ല ബംഗാളാണെന്നായിരുന്നു മമത ബാനർജി അന്ന് മറുപടി നൽകിയത്.