ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ കേന്ദ്ര സർക്കാർ വാദങ്ങൾ തള്ളി കോൺഗ്രസ്. ലഡാഖിലെ നിയന്ത്രണ രേഖയിൽ നിന്ന് ചൈന പിൻമാറിയിട്ടില്ലെന്നും ഉപഗ്രഹ ചിത്രങ്ങൾ അതാണ് തെളിയിക്കുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് അവകാശപ്പെട്ടത്. ചൈന പിന്മാറിയിട്ടില്ലെന്നതിന് അഞ്ച് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്‍റെ വിമർശനം.
സുരക്ഷാ വിദഗ്ധരും സാറ്റാലൈറ്റ് ചിത്രങ്ങളും അതിർത്തിയിൽ നിന്ന് ചൈന പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായും രൺദീപ് സുർജേവാല പറഞ്ഞു.
Also Read: റഫാൽ വിമാനങ്ങൾ ഈ മാസം അവസാനം എത്തും; അദ്യ മിഷൻ ലഡാക്ക്?
കോൺഗ്രസ് ഉന്നയിച്ച അഞ്ച് കാര്യങ്ങൾ
- ചൈന ഡെപ്സാങ്, ദൗലത് ബെഗ് ഓൾഡി എന്നീ പ്രദേശങ്ങൾ കൈവശം വയ്ക്കുകയും സൈനിക നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
- പട്രോളിംഗ് പോയിന്റ് 10 മുതൽ പട്രോളിംഗ് പോയിന്റ് 13 വരെ പട്രോളിംഗ് നടത്താൻ ഇന്ത്യൻ സായുധ സേനയെ ചൈന അനുവദിക്കുന്നില്ല.
- ഫിംഗർ 4 മുതൽ ഫിംഗർ 8 വരെയുള്ള 8 കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയിട്ടുണ്ട്. 3,000 ചൈനീസ് സൈനികർ നമ്മുടെ പ്രദേശത്തുണ്ട്.
- 2020 മെയ് മാസത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മടങ്ങാനും സ്ഥിതി പുനസ്ഥാപിക്കാനും ചൈന തയ്യാറല്ല.
- നമ്മുടെ അതിർത്തിയിലെ എൻഗാരി ഗുൻസ സിവിൽ എയർസ്ട്രിപ്പിനെ ചൈന സൈനിക എയർസ്ട്രിപ്പാക്കി മാറ്റുകയും നമ്മുടെ പ്രദേശത്തിന്റെ സമഗ്രതയ്ക്ക് ഭീഷണിയാകുകയുമാണ്. 20,000 സൈനികരെ നമ്മുടെ അതിർത്തിയിൽ വിന്യസിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം കോൺഗ്രസ് മുൻ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയും അതിർത്തിവിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വംമൂലം ഇന്ത്യ വന്‍ വില നല്‍കേണ്ട അവസ്ഥയാണുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചൈനീസ് ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതായി ആവര്‍ത്തിച്ച രാഹുൽ. 'ചൈന നമ്മുടെ ഭൂമി കൈയിലാക്കി. ചേംബര്‍ലെയിൻ പോലെയായി ഇന്ത്യന്‍ സര്‍ക്കാരിന്റെ പെരുമാറ്റം. ഇത് ചൈനയ്ക്ക് കൂടുതല്‍ ധൈര്യം നൽകി'യെന്നും പറഞ്ഞിരുന്നു.