മൊറാദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും കവിയുമായ ഇമ്രാൻ പ്രതാപ്ഗാർഹിക്ക് ഒരു കോടി രൂപയുടെ നോട്ടീസയച്ച് ജില്ലാ ഭരണകൂടം. നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തെന്ന് കാട്ടിയാണ് ഇമ്രാനോട് 1.04 കോടി രൂപ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ മൊറാദാബാദിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം.
മൊറാദാബാദ് അഡീഷണൽ സിറ്റി മജിസ്ട്രേറ്റ് രാജേഷ് കുമാറാണ് 1.04 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് നൽകിയിരിക്കുന്നത്. മൊറാദാബാദ് നഗരത്തിൽ ജനുവരി 29 മുതൽ സിഎഎ വിരുദ്ധ പ്രതിഷേധം നടക്കുകയാണ്. അവിടെ പോലീസിനെ വിന്യസിച്ചതിന് ദിവസം 13.42 ലക്ഷം രൂപ ചെലവാകുമെന്നും അതിനാൽ പ്രതാപ്ഗാർഹിയിൽ നിന്നും 1.04 കോടി രൂപ ഈടാക്കണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
Also Read: പൗരത്വ നിയമ ഭേദഗതിയിൽ ഉറച്ച് നിൽക്കും; നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി
ഫെബ്രുവരി ആറിനാണ് ഇമ്രാന് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം ഫെബ്രുവരി ഏഴിനായിരുന്നു സമരത്തിൽ പങ്കെടുക്കാനായി ഇദ്ദേഹം സ്ഥലത്തെത്തിയത്. സമരങ്ങളുടെ ഭാഗമായി സുരക്ഷയ്ക്ക് വേണ്ടി പോലീസിനെയും അർധ സൈനിക വിഭാഗത്തെയും റാപിഡ് ആക്ഷൻ ഫോഴ്സിന്റെ ഒരുവിഭാഗത്തെയുമായിരുന്നു ഇവിടെ വിന്യസിച്ചരിരുന്നത് ഇതിനുള്ള ചെലവിലേക്കാണ് 1.04 കോടി രൂപ ഇമ്രാനിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
താൻ നഗരത്തിലെത്തുന്നത് പോലീസ് സൂപ്രണ്ടിനെ അറിയിച്ചിരുന്നെന്നും സുരക്ഷ ആവശ്യപ്പെട്ടിരുന്നെന്നും പറഞ്ഞ ഇമ്രാൻ പ്രതാപ്ഗാർഹി തന്റെ പ്രസംഗത്തിനിടെ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും അഭിനന്ദിച്ചിരുന്നെന്നും പറയുന്നു. രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും താൻ ഇതുപോലുള്ള സമരങ്ങളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും പക്ഷേ ഇതുപോലുള്ള നോട്ടീസുകളൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.