മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഉദ്ധവ് താക്കറെ സർക്കാർ ഭൂരിപക്ഷം തെളിയിക്കാനൊരുങ്ങവെ ബിജെപി ഭരണപക്ഷ എംഎൽഎമാരെ സ്വാധീനിക്കുന്നെന്ന ആരോപണവുമായി എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ. ഭരണപക്ഷ എംഎൽഎമാരെ ബിജെപി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നാളെയാണ് മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ രൂപീകരിച്ചതിനു പിന്നാലെ ഡിസംബർ 3ന് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്നെ ബിജെപി എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നാണ് കോൺഗ്രസ് ആരോപണം.
Also Read: മഹാ വികാസ് അഘാഡിയുടെ വിശ്വാസം പരീക്ഷിച്ച് കോഷ്യാരി; നാളെ അറിയാം ഉദ്ധവിന്റെ ഭാവി
നേരത്തെ അജിത് പവാറുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിച്ചിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് വന്നതോടെ അജിത് പവാർ രാജിവെയ്ക്കുകയും എൻസിപിയിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു. ഉദ്ധവ് താക്കറെ മന്ത്രിസഭയിലും അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ.
സുഖമില്ലാത്തതിനാലാണ് ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എത്താതിരുന്നതെന്നും വേണുഗോപാൽ പറയുന്നു. ഉദ്ധവ് താക്കറെയ്ക്കൊപ്പം ആറു മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയ്ക്ക് 56, എൻസിപി 54, കോൺഗ്രസ് 44 എന്നിങ്ങനെയാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് ലഭിച്ച സീറ്റുകൾ. തങ്ങൾക്ക് നിരവധി സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും മഹാ അഘാഡി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.