ആപ്പ്ജില്ല

ഐഎൻഎക്സ് മീഡിയ കേസ്: പി ചിദംബരത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

എൻഫോഴ്സ്മെൻ്റ് സംഘം തീഹാർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ചിദംബരത്തെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിക്കാനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നീക്കം.

Samayam Malayalam 16 Oct 2019, 11:51 am

ഹൈലൈറ്റ്:

  • ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെൻ്റ് സംഘം തീഹാർ ജയിലിൽ എത്തിയത്.
  • സംഘം രണ്ട് മണിക്കൂർ ചിദംബരത്തെ ചോദ്യം ചെയ്തു.
  • ചിദംബരത്തിൻ്റെ മകൻ, ഭാര്യ എന്നിവർ ജയിലിൽ എത്തിയിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam P Chidambaram
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുൻ ധനമന്ത്രി പി ചിദംബരത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഫോഴ്സ്മെൻ്റ് സംഘം രണ്ട് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ പ്രത്യേക കോടതി ചിദംബരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയിരുന്നു. ചിദംബരത്തിൻ്റെ ഭാര്യ നളിനി, മകൻ കാര്‍ത്തി ചിദംബരം എന്നിവര്‍ തീഹാര്‍ ജയിലിൽ എത്തിയിട്ടുണ്ട്.


ഓഗസ്റ്റ് 21 നാണ് ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി ചിദംബരം അറസ്റ്റിലാകുന്നത്. സിബിഐ, ജുഡീഷ്യൽ കസ്റ്റിഡിയിലായിട്ട് 55 ദിവസം പിന്നിട്ടു. ചിദംബരം കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. അതേസമയം ഇന്ന് വൈകിട്ട് നാല് മണിക്ക് കോടതിയിൽ ഹാജരാക്കാനാണ് ഇഡിയുടെ പദ്ധതി. തുടർന്ന് കസ്റ്റഡി അപേക്ഷ നൽകും.

ഇന്നലെ ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടതി രണ്ട് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഒന്ന്, ചിദംബരത്തെ കോടതി പരിസരത്തുവെച്ച് അരമണിക്കൂർ ചോദ്യം ചെയ്യുകയും തുടർന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കുകയും ചെയ്യുക. രണ്ട്, തീഹാർ ജയിലിലെത്തി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ചിദംബരത്തെ കോടതി പരിസരത്തുവെച്ച് ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താമെന്നുമായിരുന്നു ഇഡി കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ വ്യക്തിയുടെ അന്തസുകൂടി പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

'തൻ്റെ അച്ഛനെ കാണാനാണ് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നുമില്ല. രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. ഇത് വ്യാജ അന്വേഷണമാണ്' കാർത്തി ചിദംബരം പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്