ആപ്പ്ജില്ല

പ്രതിദിനം 25 കി.മീ. നടപ്പ്, രാഹുലിന്റെ വിശ്രമം കാരവനിൽ, പ്രവർത്തകർക്ക് കണ്ടെയ്നർ; ഭാരത് ജോഡോ യാത്ര ഇങ്ങനെ

യാത്രക്കിടെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലും രാഹുലിന് പങ്കെടുക്കേണ്ടിവരും. 150 ദിവസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,570 കിലോമീറ്ററാകും രാഹുൽ ഗാന്ധി താണ്ടുക. മുഴുവൻ സമയവും രാഹുലിനൊപ്പം 300 പേരാകും ഉണ്ടാവുക. ഒരുദിവസം 25 കിലോമീറ്ററാണ് മുന്നോട്ട് പോകുന്നത്.

Samayam Malayalam 25 Aug 2022, 11:34 am
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശക്തമായ പ്രചരണം നടത്തുവാനൊരുങ്ങി കോൺഗ്രസ്. പദയാത്രയുടെ ഭാഗമായി രാജ്യത്തുടനീളം ഓരോ വീടുകളും കയറി ഇറങ്ങി പ്രചരണം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
Samayam Malayalam congress leader rahul gandhi bharat jodo yatra route and details
പ്രതിദിനം 25 കി.മീ. നടപ്പ്, രാഹുലിന്റെ വിശ്രമം കാരവനിൽ, പ്രവർത്തകർക്ക് കണ്ടെയ്നർ; ഭാരത് ജോഡോ യാത്ര ഇങ്ങനെ


'മൈൽ കദം, ജൂഡെ വതാൻ' എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. 'ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും' എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം. കോൺഗ്രസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയാകും ഭാരത് ജോഡോ യാത്ര. അഞ്ച് മാസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് അദ്ദേഹം പര്യടനം നടത്തുക.

Video-ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശക്തമായ പ്രചരണം നടത്താനൊരുങ്ങി കോൺഗ്രസ്

​സദാസമയവും 300 സഹയാത്രികർ

അഞ്ച് മാസം നീണ്ടു നിൽക്കുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേരാകും ഉണ്ടാകുക. രാഹുൽ അടക്കമുള്ളവർ ഹോട്ടലുകളിൽ താമസിക്കില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാകും താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കായി ഒരു കാരവൻ ആയിരിക്കും ഏർപ്പെടുത്തുക എന്നാണ് മനോരമയുടെ റിപ്പോർട്ടിൽ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് അടക്കം ഈ കാരവൻ ആയിരിക്കും രാഹുൽ ഉപയോഗിക്കുക. ഭക്ഷണം പാകം ചെയ്യുന്നത് അടക്കമുള്ള സൗകര്യങ്ങൾ ഇതിനുള്ളിൽ ഉണ്ടാകും. അദ്ദേഹം നേരത്തേയും സമാനമായി ഇത് ഉപയോഗിച്ചിരുന്നു.

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുവാനും രാഹുലിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ യാത്ര നടത്തുന്നത്. അതേസമയം, യാത്രയിൽ രാഹുൽ സ്ഥിരം പദയാത്രികൻ ആകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

​യാത്ര കന്യാകുമാരി മുതൽ

കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ച് മണിക്കാണ് രാഹുൽ തന്റെ പദയാത്ര തുടങ്ങുക. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി സമൃതി മണ്ഡപത്തിൽ എത്തി അഭിവാദ്യം അർപ്പിച്ചതിന് ശേഷമാകും കന്യാകുമാരിയിലേക്ക് എത്തുക. നൂറിലധികം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയിൽ സോണിയാ ഗാന്ധിയുടെ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പങ്കാളിത്തം എത്രമാത്രമായിരിക്കുമെന്ന് പാർട്ടി നേതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് മുതിർന്ന നേതാക്കളായ ദിക്വിജയ സിങ്ങും ജയറാം രമേഷും നടത്തിയ വാർത്താസമ്മേളനത്തിലാണ് യാത്രയുടെ വിശദാംശങ്ങൾ പങ്കുവച്ചത്.

​ഓണത്തിന് കേരളത്തിൽ

പദയാത്ര തുടങ്ങിയ രണ്ടാം ദിവസം കേരളത്തിൽ എത്തുന്ന രാഹുൽ ഓണം കേരളത്തിൽ വച്ച് ആഘോഷിക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലും അഭിസംബോധന ചെയ്ത് സംസാരിക്കും. കേരളത്തിൽ നിന്നും കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് എത്തുന്ന യാത്ര അവിടെ നിന്നും കർണാടകത്തിലെ മൈസൂരിലും ബെല്ലാരിയിലും സംസാരിക്കും. തുടർന്ന്, ആന്ധ്രാപ്രദേശിലെ ആളൂർ, തെലങ്കാനയിലെ വികാരാബാദ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ജൽഗാവ് ജാമോദ്, മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ, രാജസ്ഥാനിലെ ആൽവാർ, ഉത്തർപ്രദേശിലെ ബുലന്ദേശ്വർ, ഡൽഹി, ഹരിയാനയിലെ ആംബാല, പഞ്ചാബിലെ പത്താൻകോട്ട്, എന്നീ പ്രദേശങ്ങൾ സഞ്ചരിച്ച് അവസാനം ജമ്മുവിൽ എത്തും.

​രാഹുൽ സ്ഥിരം പദയാത്രികനാകില്ല


അതേസമയം, ജോഡോ യാത്രയിൽ രാഹുൽ സ്ഥിരം പദയാത്രികനായില്ലെന്നും റിപ്പോർട്ടുണ്ട്. യാത്രക്കിടയിൽ നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ രാഹുൽ സജ്ജീവമായി പ്രചരണത്തിന് ഇറങ്ങുമെന്നാണ് നേതാക്കൾ പറഞ്ഞിരിക്കുന്നത്. അതിന് പുറമെ പാർലമെന്റ് സമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, രാഹുലിന്റെ അഭാവത്തിൽ പദയാത്രയെ ആരാണ് നയിക്കുക എന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്