ആപ്പ്ജില്ല

'അക്രമം വെടിയൂ, നഷ്ടം രാജ്യത്തിന്'; കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി

കര്‍ഷകസംഘടനകളുടെ പ്രക്ഷോഭം സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സമാധാനത്തിന് ആഹ്വാനം ചെയ്തത്.

Samayam Malayalam 26 Jan 2021, 3:46 pm
ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കലാശിച്ചതോടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം രാജ്യത്തിനാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഹിന്ദിയിൽ കുറിച്ച ട്വീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam Rahul-Gandhi-
രാഹുൽ ഗാന്ധി Photo: Reuters/File


"ഒരു പ്രശ്നത്തിനും അക്രമം പരിഹാരമല്ല. ആര്‍ക്കെങ്കിലും പരിക്കേറ്റാൽ നഷ്ടമുണ്ടാകുന്നത് രാജ്യത്തിനാണ്. രാജ്യത്തിൻ്റെ നന്മയ്ക്കായി കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുക." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.


Also Read: സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു; വെടിയേറ്റെന്ന് ആരോപണം

റിപബ്ലിക് ദിന പരേഡിനു ശേഷം 12 മണിയോടെ കര്‍ഷകര്‍ക്ക് റാലി നടത്താനായി നിയന്ത്രണങ്ങളോടെ നഗരത്തിൽ പ്രവേശിക്കാമെന്നായിരുന്നു ഡൽഹി പോലീസ് നല്‍കിയ അനുമതി. എന്നാൽ രാവിലെ 9 മണി മുതൽ ടിക്രി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകളുമായി ബാരിക്കേഡുകള്‍ നീക്കി നഗരത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ റാലിയ്ക്ക് അനുമതി നല്‍കുന്നതിൻ്റെ ഭാഗമായി പോലീസ് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.

ഡൽഹി ഐടിഓയിൽ കര്‍ഷകരും പോലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കര്‍ഷകൻ കൊല്ലപ്പെട്ടു. ഇദ്ദേഹം മരിച്ചത് ട്രാക്ടര്‍ കയറിയാണെന്നാണ് പോലീസ് പറയുന്നതെങ്കിലും പോലീസിൻ്റെ വെടിയേറ്റാണ് കര്‍ഷൻ കൊല്ലപ്പെട്ടതെന്ന് മറ്റു കര്‍ഷകര്‍ ആരോപിച്ചു. പോലീസിനു സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഇവിടെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

Also Read: ചെങ്കോട്ടയിൽ കൊടിയുയര്‍ത്താൻ ശ്രമിച്ച് കര്‍ഷകര്‍; സമരത്തിൽ വ്യാപക അക്രമം

ഇതിനിടെ ഒരു വിഭാഗം കര്‍ഷകര്‍ ചെങ്കോട്ടയിലെത്തുകയും കൊടിമരത്തിൽ കര്‍ഷകസംഘടനയുടെ കൊടിയുയര്‍ത്തുകയും ചെയ്തു. പഞ്ചാബിൽ നിന്നുള്ള കര്‍ഷകസംഘടനകളുടെ നിയന്ത്രണത്തിലായിരുന്നു മൂന്ന് മണിക്കൂറോളം ഈ പ്രദേശമെങ്കിലും ചെങ്കോട്ടയിൽ നിന്ന് കര്‍ഷകരെ നീക്കാനുള്ള ശ്രമത്തിലാണ് ഡൽഹി പോലീസ്. എന്നാൽ ചെങ്കോട്ടയിൽ കര്‍ഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായില്ല.

അതേസമയം, ചെങ്കോട്ടയിലെത്തിയ കര്‍ഷകസംഘടനകളെ തള്ളിപ്പറയുന്ന നിലപാടാണ് സംയുക്ത സമരസമിതി സ്വീകരിച്ചത്. ഐടിഓയിലെത്തിയ ശേഷം മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ ഒരു വിഭാഗം ഇതു ലംഘിക്കുകയായിരുന്നുവെന്നും കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്