ആപ്പ്ജില്ല

മഹാരാഷ്ട്രയിൽ നടന്നത് ചതിയെന്ന് കോൺഗ്രസ്; എൻസിപി നീക്കം ശരത് പവാറിൻ്റെ അനുമതിയോടെ?

മഹാരാഷ്ട്രിയിൽ നടന്നത് രാഷ്ട്രീയത്തിലെ ചതിയാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ശരത് പവാറിൻ്റെ അറിവോടെയാണ് രാഷ്ട്രീയ നീക്കം നടന്നതെന്നും ഇത് മുൻകൂട്ടി പദ്ധതിയിട്ട നാടകമാണെന്നും കോൺഗ്രസ് നേതാക്കൾ സംശയിക്കുന്നു.

Samayam Malayalam 23 Nov 2019, 3:37 pm
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയുമായി കൈകോര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച നാടകീയ സംഭവത്തിൽ ഞെട്ടി കോൺഗ്രസും ശിവസേനയും. ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കാണാത്ത രാഷ്ട്രീയ നാടകത്തെ ചതിയെന്നാണ് കോൺഗ്രസ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. എൻസിപിയുടെ നാടകീയ നീക്കം ശരത് പവാറിന്‍റെ അനുമതിയോടെയെന്ന് സംശയിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് കോൺഗ്രസ് - എൻസിപി ചര്‍ച്ച നടക്കാനിരിക്കേയാണ് എൻസിപി നേതാവും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത് പവാര്‍ മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Samayam Malayalam എൻസിപി നേതാവ് ശരത് പവാർ
എൻസിപി നേതാവ് ശരത് പവാർ



നീണ്ട ചര്‍ച്ചകള്‍ക്കൊടുവിൽ കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യം മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും ഉറപ്പായതിനു ശേഷമായിരുന്നു ഡൽഹിയും മുംബൈയും കേന്ദ്രീകരിച്ചു നടന്ന നാടകീയ നീക്കങ്ങള്‍. ഉദ്ധവ് താക്കറെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നുവരെ ഒരു ഘട്ടത്തിൽ ശരത് പവാര്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു. സ്പീക്കര്‍ സ്ഥാനം ആര്‍ക്കെന്ന വിഷയത്തിൽ ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും മൂന്ന് പാര്‍ട്ടികളും തമ്മിൽ ധാരണയി ലെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയായിരുന്നു വെള്ളിയാഴ്ച രാത്രിയിലുണ്ടായ നാടകീയ നീക്കങ്ങള്‍.

Also Read: മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കം; ബിജെപി - എൻസിപി മന്ത്രിസഭ അധികാരമേറ്റു; ഫഡ്‌നാവിസ് മുഖ്യമന്ത്രി

അതേസമയം, എൻസിപി സഹായത്തോടെ ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരമൊരുക്കിയത് എൻസിപിയ്ക്കുള്ളിൽ ശരത് പവാറും അജിത് പവാറും തമ്മിലുള്ള ഭിന്നതയാണെന്നും സൂചനയുണ്ട്. എൻസിപി പിളര്‍ന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശരത് പവാറിന്‍റെ താത്പര്യം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന് അജിത് പവാര്‍ ചൂണ്ടിക്കാട്ടിയതായി ചില മഹാരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് നാടകീയ നീക്കം. എന്നാൽ മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണെന്നും കര്‍ഷകരുടെ പ്രശ്നങ്ങളാണ് തങ്ങള്‍ പരിഗണിച്ചതെന്നുമാണ് അജിത് പവാറിന്‍റെ വിശദീകരണം. എന്നാൽ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം ഇതുവരെ വ്യക്തമായിട്ടില്ല. എൻസിപി നേതൃത്വത്തിന്‍റെ അറിവോടെയാണ് നീക്കങ്ങള്‍ നടന്നതെന്നാണ് കേരള ഘടകം കരുതുന്നത്. ബിജെപിയുമായി യോജിച്ച് സര്‍ക്കാര‍് രൂപീകരിക്കാനുള്ള ശ്രമത്തെ അനുകൂലിക്കുന്നില്ലെന്നും എൻ സി പി കേരള ഘടകം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്