ആപ്പ്ജില്ല

റഫാൽ മുഖ്യായുധം; സർക്കാരിനെതിരെ ആഞ്ഞടിക്കാനുറച്ച് കോൺഗ്രസ്

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്യും

Samayam Malayalam 5 Aug 2018, 8:55 am
ന്യൂഡൽഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാൻ അഴിമതി മുഖ്യ ആയുധമാക്കാൻ കോൺഗ്രസ് പ്രവര്‍ത്തകസമിതി തീരുമാനം. വിവാദമായ റഫാൽ കരാറിനു പുറമെ ബാങ്ക് കുംഭകോങ്ങള്‍, അഴിമതി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, സാമ്പത്തികത്തകര്‍ച്ച, പൗരത്വ രജിസ്റ്റര്‍, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചും കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.
Samayam Malayalam congress


മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നായിരിക്കും സമരപരിപാടികള്‍. പ്രവര്‍ത്തകസമിതിയംഗങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യാനും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയ്ക്കെതിരെ രാജ്യവ്യാപകപ്രതിഷേധം നടത്താനും തീരുമാനമായി. ഇതിന് കര്‍ണാടകയിലെ ബിദറിൽ രാഹുൽ തുടക്കം കുറിക്കും.

റഫാൽ വിഷയത്തിൽ സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് കോൺഗ്രസ് തന്ത്രം. വിഷയത്തിൽ സര്‍ക്കാരിന്‍റെ വാദങ്ങളഅ‍ പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖകളും വിശദാംശങ്ങളും എ കെ ആന്‍റണി പ്രവര്‍ത്തകസമിതിയെ ധരിപ്പിച്ചു. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് തീരുമാനം. പൗരത്വ രജിസ്റ്ററിനെ ബിജെപി സമൂഹത്തിൽ ധ്രുവീകരണത്തിനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇത് കോൺഗ്രസിന്‍റെ ആശയമാണെന്നും ഒരു ഇന്ത്യൻ പൗരനും രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് കോൺഗ്രസ് ഉറപ്പുവരുത്തുമെന്നും പാര്‍ട്ടി വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്