ആപ്പ്ജില്ല

സോണിയ ഗാന്ധി കോൺഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റ്

കോൺഗ്രസ് പാർട്ടിയുടെ അടുത്ത ദേശീയ പ്രസിഡന്റ് ദളിത് ആയിരിക്കണമെന്നും നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ആയിരിക്കണമെന്നുമുള്ള രാഹുലിന്റെ ആവശ്യം ആംഗീകരിക്കപ്പെട്ടില്ല. 2017ലാണ് സോണിയ പദവിയൊഴിഞ്ഞത്.

Samayam Malayalam 11 Aug 2019, 10:50 am
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. കോൺഗ്രസിന്റെ മുതിർന്ന നേതാവായ ഗുലാം നബി ആസാദാണ് സോണിയ ഗാന്ധിയെ താത്‌കാലിക അധ്യക്ഷയായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി സ്വമനസാലെ അധ്യക്ഷ പദവി ഒഴിക്കുകയായിരുന്നു.
Samayam Malayalam sonia gandhi


ഇന്നലെ നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ വീണ്ടും അധ്യക്ഷ പദത്തിലേക്ക് വരണമെന്ന ആവശ്യം ഉയർന്നെങ്കിലും രാഹുൽ അത് നിരസിച്ചു. തുടർന്ന്, സോണിയയോട് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പ്രവർത്തക സമിതി ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു.

നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവർ അധ്യക്ഷ പദവിയിലേക്ക് വരണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. അത് അംഗീകരിക്കപ്പെട്ടില്ല. ദളിത് നേതാവ് ഉയർന്നു വരണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി പാർട്ടിക്ക് ദിശാബോധം നൽകിയെന്ന് പ്രമേയം അവതരിപ്പിച്ചു. 2017ലാണ് 19 വർഷം പാർട്ടിയെ നയിച്ച ശേഷം സോണിയ പദവിയൊഴിഞ്ഞത്. ആരോഗ്യപരമായ കാരണങ്ങൾ മുൻ നിർത്തിയാണ് സോണിയ പദവിയൊഴിഞ്ഞത്. മുകുൾ വാസ്നിക്കിന്റെ പേരും ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.

ബിജെപി ഇതര സർക്കാർ രൂപീകരണത്തിന് മറ്റ് പാർട്ടികളുമായി ചർച്ച നടത്താനും സോണിയ മുൻ കൈയ്യെടുത്തിരുന്നു. ലോക്‌സഭാ, രാജ്യസഭാ എംപിമാർ ഉൾപ്പെട്ട കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ അധ്യക്ഷയായും സോണിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ നാലാം തവണയാണ് സോണിയ ഈ സ്ഥാനത്തേക്ക് എത്തുന്നത്. 2017ൽ അധ്യക്ഷ പദവി ഒഴിയുമ്പോൾ ഏറ്റവും കൂടുതൽ കാലം പാർട്ടി നയിച്ചതിന്റെ റെക്കോർഡും സോണിയക്ക് സ്വന്തമായിരുന്നു. അതിനിടെ, അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലും പ്രധാനമായിട്ട് പ്രവർത്തക സമിതി ചർച്ച ചെയ്തത് കശ്‌മീർ വിഷയമായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കശ്‌മീരിലെ സ്ഥിതി എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കശ്‌മീർ വിഷയം ചർച്ച ചെയ്യാനായി അധ്യക്ഷ തെരഞ്ഞെടുപ്പ് നിർത്തിവെച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു. രണ്ടു മാസത്തിലേറെയായി രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കോൺഗ്രസ് പാർട്ടി ദേശീയ പ്രസിഡന്റ് ഇല്ലാതെ മുന്നോട്ട് പോകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്