ആപ്പ്ജില്ല

കൊറോണ։ ഇറാനില്‍ കുടുങ്ങിയവരുമായി വ്യോമസേന വിമാനം ഇന്ത്യയിലെത്തി

ഇന്ന് പുലർച്ചെയാണ് വ്യോമസേന വിമാനത്തിലാണ് 58 അംഗസംഘത്തെ തിരികെ എത്തിച്ചത്. സംഭവത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വിറ്റ് ചെയ്തു. ഗാസിയാബാദിലെ ഹിൻഡോണിലാണ് ഇവർ എത്തിയത്.

Samayam Malayalam 10 Mar 2020, 11:31 am
ന്യൂഡല്‍ഹി։ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ എത്തിച്ചു. 58 ഇന്ത്യാക്കാരെയാണ് ഇത്തരത്തില്‍ എത്തിച്ചത് എന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ തിരികെ ഇന്ത്യയില്‍ എത്തിയത്.
Samayam Malayalam IAF C- 17
ഇറാനിൽ കുടുങ്ങിയവരെ രക്ഷിച്ച് ഇന്ത്യയിൽ എത്തിച്ച വിമാനം


Also Read : പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചു

സി-17 എന്ന വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ആദ്യ ബാച്ചിനെ തിരികെ എത്തിച്ചത്. ഇറാന്‍ തലസ്ഥാനമായ തെഹ്രാനില്‍ നിന്നും പുറപ്പെട്ട് വിമാനം ഗാസിയാബാദിലെ ഹിന്‍ഡോണിലെ വിമാനത്താവളത്തില്‍ എത്തുമെന്ന് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യസംഘത്തില്‍ ഭൂരിഭാഗവും തീര്‍ത്ഥാടകരായിരുന്നുവെന്നാണ് സൂചന.

മറ്റൊരു ട്വിറ്റില്‍, ഇവരെ നാട്ടിലേക്ക് എത്തിക്കുന്നതിന് സഹായിച്ച ഇറനിലെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ക്കും ആരോഗ്യ പ്രവ‍ർത്തകർക്കും നന്ദി അറിയിച്ചു. നിരവധി വെല്ലുവിളികള്‍ നിറഞ്ഞ സമയത്താണ് ഇവര്‍ ഇത് നടത്തിയതെന്നും അതിന് ഇന്ത്യന്‍ വ്യോമ സേനയക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇറാനില്‍ ഇനിയും നിരവധി ഇന്ത്യാക്കാര്‍ ഉണ്ടെന്നാണ് സൂചന.

കൊറോണവൈറസ് ഭീതിയില്‍ ഏറ്റവും വലിയ മില്‍ട്ടറി എയര്‍ക്രാഫ്റ്റ് ആയിട്ടുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ ഉപയോഗിച്ചുള്ള രണ്ടാമത്തെ രക്ഷാപ്രവര്‍ത്തനമാണിത്. ആദ്യം ചൈനയിലെ വുഹാനില്‍ നിന്നും കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കുകയായിരുന്നു. ഫെബ്രുവരി 27ന് 76 ഇന്ത്യാക്കാരെയും 36 വിദേശികളേയുമാണ് ഇന്ത്യ രക്ഷിച്ചത്.

Also Read : ബിജെപിയുടെ കുരുക്കിൽ കമൽനാഥ്; വലവിരിച്ച് അമിത് ഷായും നദ്ദയും - കോൺഗ്രസ് പ്രതിസന്ധിയിൽ

ആളുകള്‍ക്ക് പുറമെ, നിരവധി ഉപകരണങ്ങളും, സൈന്യത്തേയും ഏത് കാലാവസ്ഥയിലും വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ വ്യോമ സേന വിമാനം.

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടുംബത്തെ കശ്മീരിലെത്തി വിദേശകാര്യമന്ത്രി കാണുകയും ചെയ്തിരുന്നു. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ചൈനയ്ക്ക് ശേഷം ഏറ്റവുമധികം വൈറസ് ബാധിച്ചിരിക്കുന്ന മറ്റൊരു രാജ്യമാണ് ഇറാന്‍. 230ലധികം ആളുകളാണ് ഇവിടെ മരിച്ചത്. അതിന് പുറമെ മൂവായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ തലസ്ഥാനമായ തെഹ്രാനില്‍ തന്നെയാണ് 1945 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്