ആപ്പ്ജില്ല

ചെന്നൈയിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തയാൾക്ക് ഗുരുതര ആരോഗ്യപ്രശ്നം; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ചെന്നൈയിൽ കൊവിഷീൽഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത നാൽപ്പതുകാരനാണ് പരാതിയുമായി രംഗത്തെത്തിയത്. നഷ്ടപരിഹാരമായി 5 കോടി രൂപയാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 1നായിരുന്നു ഇദ്ദേഹം വാക്സിൻ പരീക്ഷണത്തിന് വിധേയനായത്

Samayam Malayalam 29 Nov 2020, 8:16 pm
ചെന്നൈ: കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നെന്ന പരാതിയുമായി ചെന്നൈ സ്വദേശി. കൊവിഡ് വാക്സിനായ കൊവിഷീൽഡിന്‍റെ പരീക്ഷണത്തിൽ പങ്കെടുത്തതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നെന്ന് ആരോപിച്ച് നാൽപതുകാരനാണ് രംഗത്തെത്തിയത്. നഷ്ടപരിഹാരമായി 5 കോടി രൂപ ഇദ്ദേഹം ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Samayam Malayalam covid vaccine
പ്രതീകാത്മക ചിത്രം. PHOTO: TOI


ഓക്സഫഡ് യൂണിവേഴ്സിറ്റി ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനകയുമായി ചേർന്ന് വികസിപ്പിക്കുന്ന വാക്സിനാണ് കൊവിഷീൽഡ്. പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഈ വാക്സിന്‍റെ പരീക്ഷണം രാജ്യത്ത് നടത്തുന്നത്. പരീക്ഷണത്തിന് വിധേയനായതിനു ശേഷം ശാരീരിക പ്രശ്നങ്ങൾ നേരിടുന്നെന്ന ആരോപണവുമായാണ് ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.


Also Read : സംസ്ഥാനത്ത് ഇന്ന് അയ്യായിരത്തിലേറെ കൊവിഡ് കേസുകൾ; 5861 പേർക്ക് രോഗമുക്തി

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഐസിഎംആര്‍, ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച്ച് എന്നിങ്ങനെ വിവിധ കക്ഷികള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചെന്നാണ് റിപ്പോർട്ട്. വാക്സിൻ സുരക്ഷിതമല്ലെന്ന് ആരോപിക്കുന്ന ഇദ്ദേഹം പരിശോധനയ്ക്കുള്ള അംഗീകാരവും 'നിർമ്മാണവും വിതരണവും' റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read : ആശങ്കയാകുന്ന 4 ജില്ലകൾ ഇവ; രണ്ടായിരത്തിൽ താഴെ കൊവിഡ് രോഗികളുള്ളത് 2 ജില്ലയിൽ മാത്രം

കഴിഞ്ഞ ഒക്ടോബര്‍ 1നാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജൂക്കേഷനില്‍ വച്ച് നാൽപ്പതുകാരൻ വാക്സിന്‍ സ്വീകരിച്ചത്. ആദ്യത്തെ പത്ത് ദിവസത്തേക്ക് പാർശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് കഠിനമായ തലവേദന ഛർദ്ദി തുടങ്ങിയവ ആരംഭിക്കുകയായിരുന്നെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം വാക്സിൻ പരീക്ഷണത്തിൽ വിധേയനായ ആളുടെ ആരോപണത്തോട് പ്രതികരിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വാക്സിൻ പരീക്ഷണവും അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞ്. അദ്ദേഹത്തിന്‍റെ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ വാക്സിൻ പരീക്ഷണത്തെ കുറ്റപ്പെടുത്തുകയാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിലൂടെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്