രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്
നവംബർ അവസാനവും ഡിസംബർ ആദ്യവുമായി നാല് ഘട്ടങ്ങളിലായായിരുന്നു രാജസ്ഥാനിൽ പഞ്ചായത്ത് സമിതികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 4371 പഞ്ചായത്ത് സമിതി വാർഡുകളിലേക്കും 636 ജില്ലാ പരിഷത്ത് വാർഡുകളിലേക്കുമായിരുന്നു മത്സരം. പഞ്ചായത്ത് സമിതിയിലേക്ക് 12,663 പേരും ജില്ലാ പരിഷത്തിലേക്ക് 1788 സ്ഥാനാർഥികളുമായിരുന്നു ജനവിധി തേടിയത്. നവംബർ 23, 27, ഡിസംബർ 1, 5 തീയതികളിലായിരുന്നു വോട്ടെടുപ്പ്.
കോൺഗ്രസിന് തിരിച്ചടിയായി ജനവിധി
സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന് തിരിച്ചടിയായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതിയിലേക്കും ബിജെപിയ്ക്കാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് പ്രകാരം 11 ജില്ലാ പരിഷത്തിലും ബിജെപി ഭൂരിപക്ഷം നേടിയിട്ടുണ്ട്. പാർട്ടിയിലെ നേതൃതർക്കത്തിനും രാഷ്ട്രീയ നാടകങ്ങൾക്കും വേദിയായ സംസ്ഥാന കോൺഗ്രസിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തലവേദനയാകും.
1835 പഞ്ചായത്ത് സമിതി വാർഡിൽ ബിജെപി
ലഭ്യമായ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 4371 പഞ്ചായത്ത് സമിതി വാർഡിൽ 1835 ഇടങ്ങളിലാണ് ബിജെപി വിജയിച്ചത്. കോൺഗ്രസ് 1718 ഇടങ്ങളിലും ഒന്നാമതെത്തി. രാജസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ റിസൾട്ട് പ്രകാരം 422 ഇടങ്ങളിലാണ് സ്വതന്ത്രൃ സ്ഥാനാർഥികൾ വിജയിച്ചത്. 56 ഇടങ്ങളിൽ ബിജെപിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ ലോകാന്ത്രിക പാർട്ടി (ആർഎൽപി) സ്ഥാനാർഥികളും ഒന്നാമതെത്തി.
ജില്ലാ പരിഷത്തിലേക്കും ബിജെപിയ്ക്ക് നേട്ടം
തെരഞ്ഞെടുപ്പ് നടന്ന 636 ജില്ലാ പരിഷത്ത് വാർഡുകളിൽ ഫലം പുറത്തുവന്ന 597ൽ ബിജെപിയ്ക്കാണ് മുൻതൂക്കം. 312 സീറ്റുകളാണ് പാർട്ടിയ്ക്ക് ലഭിച്ചത്. കോൺഗ്രസിന് 239 സീറ്റുകൾ ലഭിച്ചപ്പോൾ ആർഎൽപി പത്തിടങ്ങളിലാണ് വിജയിച്ചത്. 11 ജില്ലാ പരിഷത്തുകളിൽ ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ കോൺഗ്രസിന് ഭൂരിപക്ഷം ഉള്ളത് അഞ്ച് ജില്ലാ പരിഷത്തുകളിൽ മാത്രമാണ്. ചിറ്റോർഗർഹ് ജില്ലാ പരിഷത്തിലെ 25 സീറ്റുകളിൽ 21 ഉം ടോങ്ക് ജില്ലാ പരിഷത്തിലെ 25 സീറ്റുകളിൽ 15 ഉം ബിജെപി നേടി.
മുന്നേറ്റവുമായി സിപിഎം
ഇത്തവണ രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. രണ്ട് ജില്ലാ പരിഷത്ത് വാർഡുകളും 16 പഞ്ചായത്ത് സമിതി വാർഡിലുമാണ് ഇടത് പാർട്ടി ഒന്നാമതെത്തിയിരിക്കുന്നത്. സിപിഐ, തൃണമുൽ കോൺഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികൾക്കൊന്നും ഒരു പഞ്ചായത്ത് സമിതി വാർഡിലും ഒന്നാമതെത്താൻ കഴിഞ്ഞിട്ടില്ല. ഹനുമാൻഗർഹ് ജില്ലാ പരിഷത്തിലാണ് സിപിഎം രണ്ട് സീറ്റുകൾ നേടിയിരിക്കുന്നത്.