ആപ്പ്ജില്ല

ജോഷിമഠില്‍ 800ലധികം കെട്ടിടങ്ങള്‍ക്ക് വിള്ളല്‍; 165 എണ്ണവും അപകട മേഖലയില്‍, അതീവ ജാഗ്രത

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ഭരണകൂടത്തിന് മുന്നില്‍ പ്രതിഷേധവുമായി ജോഷിമഠിലെ ജനങ്ങള്‍. പുനരധിവാസം വേഗത്തിലാക്കുക, അര്‍ഹമായ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ പ്രോജക്ട് നിര്‍ത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം

Samayam Malayalam 16 Jan 2023, 10:48 pm
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ഇതുവരെ 800ലധികം കെട്ടിടങ്ങള്‍ക്ക് വിള്ളലേറ്റതായി റിപ്പോര്‍ട്ട്. നിലവിലെ കണക്കുകള്‍ പ്രകാരം 849 കെട്ടിടങ്ങളിലാണ് അപകടകരമാം വിധം വിള്ളല്‍ വീണിരിക്കുന്നത്. ഇതില്‍ 165 എണ്ണവും അപകട മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ജോഷിമഠിലെ അപകട മേഖലയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. നഗരത്തില്‍ അപകടാവസ്ഥയില്‍ തുടരുന്ന രണ്ട് ഹോട്ടല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ ഇപ്പോഴും തുടരുകയാണ്. താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ ആളുകളെയും മാറ്റിയിരിക്കുന്നത്. ദുരിന്ത നിവാരണ അതോരിറ്റിയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 237 കുടുംബങ്ങളിലെ 800 ആളുകളെയാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.
Samayam Malayalam cracks in more than 800 buildings in joshimath
ജോഷിമഠില്‍ 800ലധികം കെട്ടിടങ്ങള്‍ക്ക് വിള്ളല്‍; 165 എണ്ണവും അപകട മേഖലയില്‍, അതീവ ജാഗ്രത


ധനസഹായം വിതരണം ചെയ്തു

396 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 301.77 ലക്ഷം രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. ഭക്ഷ്യ കിറ്റുകളും മറ്റ് അവശ്യ വസ്തുക്കളും ജില്ലാ ഭരണകൂടം വിതരണം ചെയ്തുവരികയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യപരിശോധനകള്‍ നടത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോഷിമഠ് നേരിടുന്ന അസാധാരണ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമീപപ്രദേശത്തെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും നടന്നുവരികയാണ്. നൃസിംഗ് മന്ദിറില്‍ 100 ദിവസത്തെ മഹായാഗത്തിന് തുടക്കമായി.

പ്രതിഷേധവുമായി നാട്ടുകാര്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ഭരണകൂടത്തിന് മുന്നില്‍ പ്രതിഷേധവുമായി ജോഷിമഠിലെ ജനങ്ങള്‍. പുനരധിവാസം വേഗത്തിലാക്കുക, അര്‍ഹമായ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ പ്രോജക്ട് നിര്‍ത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയും ജനുവരി 26ന് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍ടിപിസിയുടെവൈദ്യുതി പദ്ധതിക്ക് സര്‍ക്കാര്‍ ക്ലിന്‍ ചിറ്റ് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. എന്‍ടിപിസിയുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജോഷിമടിന്റെ നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

വിള്ളല്‍ വീണ് ജോഷിമഠ്

ദിവസങ്ങള്‍ക്ക് മുമ്പാണ് ജോഷിമഠിലെ കെട്ടിടങ്ങളില്‍ വിള്ളല്‍ വീണ് തുടങ്ങിയത്‌. കൃഷിഭൂമിയും കളിസ്ഥലങ്ങളുമടക്കമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറുകളും കെട്ടിടങ്ങള്‍ ദുര്‍ബലാവസ്ഥയിലുമായ കാഴ്ച ജോഷിമഠുകാരെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ജോഷിമഠിന്റെ വരുമാനത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത് സഞ്ചാരികള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന ഹോട്ടലുകളായിരുന്നു. എന്നാല്‍ നഗരത്തിലെ പ്രധാന ഹോട്ടലുകള്‍ പലതും വിണ്ടുകീറി. അപകടാവസ്ഥയിലായ ഹോട്ടലുകള്‍ പൊളിച്ചുനീക്കുകയാണ്. ഉപയോഗശൂന്യമായ വീടുകളുടെ എണ്ണവും കുറവല്ല. ജോഷിമഠിന്റെ 30ശതമാനം പ്രദേശത്തും ഈ പ്രതിഭാസം ദുരന്തം വിതച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്