ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരവാദി ആക്രമണത്തിൽ സിആർപിഎഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാര പ്രദേശത്താണ് സിആർപിഎഫിന് നേരെ ആക്രമണം ഉണ്ടായത്. ദേശീയപാത സുരക്ഷയ്ക്കായി നിയോഗിച്ച സിആർഫിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീകരവാദികൾ ആക്രമണം നടത്തിയത്.
അക്രമത്തിൽ പരിക്കേറ്റ സിആർപിഎഫ് ഉദ്യോഗസ്ഥനെയും കുട്ടിയെയും ബിജ്ബെഹാരയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അനന്ത്നാഗ് സ്വദേശിയായ ആറു വയസുകാരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: കശ്മീരിൽ മൂന്ന് തീവ്രവാദികളെ കൂടി വെടിവച്ച് കൊന്നു
അതേസമയംജമ്മു കശ്മീരിലെ ത്രാൽ എന്ന സ്ഥലത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി മുതൽ പ്രദേശത്ത് വെടിവെപ്പ് ആരംഭിച്ചത്. കൊല്ലപ്പെട്ട നാല് തീവ്രവാദികളും പുൽവാമ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. അടുത്തിടെയാണ് ഇവർ തീവ്രവാദ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇവരുടെ മരണം സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിർത്തിയിൽ ഭീകരാക്രമണൺ പതിവാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുനാളുകളായി കണ്ട് വരുന്നത്. വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ ഈ മാസം മാത്രം 33 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.