ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയിൽ പ്രകിഷേധത്തിന് അയവ് വന്നതിനെത്തുടർന്ന് കർഫ്യൂവിൽ ഇളവ് വരുത്തി. ഒമ്പത് മണിക്കൂറത്തേക്കാണ് ഇളവ്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്, വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കർഫ്യൂവിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് കടകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനെത്തിയവരുടെ തിരക്കാണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. ഓട്ടോറിക്ഷകളും സൈക്കിൾ റിക്ഷകളും നിരത്തിലിറങ്ങി. എന്നാൽ ബസുകൾ സർവ്വീസ് ആരംഭിച്ചിട്ടില്ല.
Also read: പൗരത്വ നിയമം: അസമിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു; പ്രതിഷേധം ശക്തമാക്കും
അതേസമയം, അസമിലെ 10 ജില്ലകിളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്റർനെറ്റ് നിരോധനം വെള്ളിയാഴ്ച 48 മണിക്കൂർക്കൂടി നീട്ടിയിരുന്നു. നേരത്തെ 24 മണിക്കൂർ നിരോധനമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. തെറ്റായ വിവരം പ്രചരിക്കുന്നത് ഒഴിവാക്കാനാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
Also read: പൗരത്വ ബിൽ അംഗീകരിക്കൂ; പാർട്ടി നിലപാടിനു വ്യത്യസ്ത അഭിപ്രായവുമായി കോൺഗ്രസ് നേതാവ്
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതോടെ ബുധനാഴ്ച വൈകിട്ടാണ് ഗുവാഹത്തിയിൽ കർഫ്യൂ ഏർപ്പെടുത്തിയത്. വിദ്യാർത്ഥികളും നാട്ടുകാരും ബില്ലിനെതിരെ നിരത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചതോടെയാണിത്. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധത്തിനിടെ രണ്ടുപേരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി.
ആയിരത്തോളം ആളുകളെയാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് അസമിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് ഇന്ത്യാ ടുഡെ റിപ്പോർട്ട്. നിരവധി നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.