ആപ്പ്ജില്ല

തൊഴിലാളികൾ നാട്ടിലേയ്ക്ക് നടക്കേണ്ട; ഭക്ഷണവും താമസസ്ഥലവും ഒരുക്കാമെന്ന് കെജ്രിവാൾ

റെയിൽവേയുമായി സഹകരിച്ച് കൂടുതല്‍ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും അതുവരെ സംരക്ഷണകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും സൗകര്യങ്ങളും ഒരുക്കണമെന്നുമാണ് ഡൽഹി സര്‍ക്കാരിൻ്റെ നിര്‍ദേശം.

Samayam Malayalam 17 May 2020, 6:20 pm
ന്യൂഡൽഹി: സംസ്ഥാനത്ത് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഒരുക്കാൻ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്ത് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണില്‍ ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടരുതെന്നും തൊഴിലാളികള്‍ക്ക് മടങ്ങാൻ ട്രെയിനുകള്‍ ഏര്‍പ്പാടാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
Samayam Malayalam ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ



Also Read: കേരളത്തിൽ ഇന്ന് 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കുടിയേറ്റ തൊഴിലാളികള്‍ റോഡ് വഴിയും റെയിൽവേ ലൈനുകള്‍ വഴിയും നടക്കേണ്ടതില്ലെന്നു വ്യക്തമാക്കിയ കെജ്രിവാള്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പും ട്വിറ്ററിലൂടെ പുറത്തു വിട്ടു. തൊഴിലാളികള്‍ നടന്നു നീങ്ങുന്നതു കണ്ടാൽ അവരോട് സംസാരിക്കണമെന്നും അവരെ അടുത്തുള്ള സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് അവരുടെ നാടുകളിലേയ്ക്ക് മടങ്ങാനുള്ള പ്രത്യേക ട്രെയിനുകള്‍ തയ്യാറാകുന്നതുവരെ സംരക്ഷണകേന്ദ്രങ്ങളില്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നല്‍കണമെന്നും കെജ്രിവാള്‍ അറിയിച്ചു.

Also Read: കൊവിഡ്-19: രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

കൂടുതല്‍ തൊഴിലാളികളെ വേഗത്തില്‍ മടക്കിയയ്ക്കാനായി റെയിൽവേയുമായി സഹകരിച്ച് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പാടാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തൊഴിലാളില്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ഡൽഹി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കുന്ന രാജ്യവ്യാപക ലോക്ക് ഡൗൺ കേന്ദ്രസര്‍ക്കാര്‍ മെയ് 31 വരെ നീട്ടി. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ഗതാഗതമേഖലയില്‍ അടക്കം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്