പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും നേർക്കുനേർ
പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ദിവസങ്ങളായി തർക്കം ദിവസങ്ങളായി വടക്ക് കിഴക്കൻ ഡൽഹിയിൽ നിലനിന്നിരുന്നു. സംഘർഷം കലാപത്തിലേക്ക് നീങ്ങിയത് തിങ്കളാഴ്‌ചയാണ്. ഞായറാഴ്‌ച ഇരുവിഭാഗവും നേർക്കുനേർ എത്തുകയും തർക്കം ഉണ്ടാകുകയും ചെയ്‌തിരുന്നു. ഈ സംഭവമാണ് കലാപത്തിലേക്ക് വഴിവെച്ചത്. ആറ് പ്രാവശ്യം ഇന്‍റലിജൻസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഡൽഹി പോലീസ് അനങ്ങിയില്ല. ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിനു ശേഷം ഒര യോഗം വിളിച്ചു ചേര്‍ത്തതായും ഇതിനു തൊട്ടു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
എന്തായിരുന്നു വയർലെസ് സന്ദേശങ്ങൾ?
ഞായറാഴ്‌ച വൈകിട്ടോടെ വടക്ക് കിഴക്കൻ ഡൽഹിയിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പ്രദേശത്തെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സ്‌പെഷൽ ബ്രാഞ്ച് - രഹസ്യാന്വേഷണ വിഭാഗത്തിനും വയർലെ സന്ദശങ്ങൾ ലഭിച്ചിരുന്നു. പ്രദേശത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കടക്കം വിവരം ലഭിച്ചു. സമരക്കാർ വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടുന്നതായും അക്രമത്തിനുള്ള നീക്കങ്ങൾ നടക്കുന്നതായുമുള്ള വ്യക്തമായ വിവരങ്ങളാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. എന്നാൽ ലഭിച്ച റിപ്പോർട്ടിൻ്റെ തീവ്രത തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഡൽഹി പോലീസ് ശ്രമിച്ചില്ല.
പോലീസിന് രണ്ടാമതും നിർദേശം നൽകി
ആദ്യ മണിക്കൂറുകളിൽ ലഭിച്ച സന്ദേശത്തിന് പിന്നാലെയും പോലീസിന് വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചു. ഡൽഹിയിലെ ഭജൻപുര, മൗജ്‌പൂർ പ്രദേശങ്ങളിലാണ് തുടക്കത്തിൽ കല്ലേറും സംഘർഷവും ഉണ്ടായത്. ഈ സാധ്യതകളാണ് രണ്ടാമതും പോലീസിന് ലഭിച്ചത്. ഈ നിർദേശവും പോലീസ് അവഗണിച്ചതൊടെ ജാഫ്രാബാദ്, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവടങ്ങളിലേക്ക് അതിവേഗം അക്രമം വ്യാപിച്ചു. ചെറിയ ആൾക്കൂട്ടങ്ങൾ വലിയ കൂട്ടമായി തീരുകയും വ്യാപകമായ കല്ലേറിലേക്കും തീ വെപ്പിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്‌തു.
സംഘർഷം വീടുകളിലേക്കും
റോഡുകളിൽ ഏറ്റുമുട്ടിയ സമരക്കാർ കല്ലേറ് ശക്തമാക്കിയതിന് പിന്നാലെ പെട്രോൾ പമ്പുകൾക്ക് തീയിട്ടു. മണിക്കൂറുകൾക്കുള്ളിൽ സംഘർഷത്തിൻ്റെ സ്വഭാവം മാറുകയും വീടുകൾക്കും പള്ളികൾക്കും നേരെയും അതിക്രമം വഴിമാറുകയും ചെയ്‌തു. ലഭിച്ച നിർദേശങ്ങൾ തുടക്കത്തിലെ പാലിച്ചിരുന്നുവെങ്കിൽ സംഘർഷം ഒഴിവാക്കാൻ പോലീസിന് സാധിക്കുമായിരുന്നു. മുന്നറിയിപ്പുകൾ സ്വീകരിക്കാൻ മടിച്ച പോലീസ് പിന്നീട് എല്ലാത്തിനും സാഷിയാകുകയും ചെയ്‌തു. സംഘടിച്ചെത്തിയ സമരക്കാരെ നേരിടാനോ പ്രതിരോധിക്കാനോ പോലീസിന് പിന്നീട് സാധിച്ചില്ല. ഇതോടെ ഏറ്റുമുട്ടൽ വലിയ കലാപത്തിലേക്ക് നീങ്ങുകയും ചെയ്‌തു.
തുടക്കത്തിൽ കല്ലേറ് പിന്നീട് തീവെപ്പ്
ചേരിതിരിഞ്ഞ് എറ്റുമുട്ടിയ സമരക്കാർ തുടക്കത്തിൽ കല്ലേറ് നടത്തി. പിന്നാലെ വീടുകൾക്ക് നേരെയും പള്ളികൾക്ക് നേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. തുടക്കത്തിൽ എല്ലാം നോക്കിക്കണ്ട പോലീസിന് ഈ നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ല. ലഭിച്ച നിർദേശങ്ങൾ പാലിച്ചിരുന്നുവെങ്കിൽ പോലീസിന് സമരക്കാരെ നേരിടാനും പിന്തിരിപ്പിക്കാനും കഴിയുമായിരുന്നു. സംഘം ചേർന്ന സമരക്കാർ പോലീസിനെതിരെയും തിരിഞ്ഞു. കൃത്യസമയത്ത് പ്രവർത്തിക്കാൻ മടിച്ചതാണ് പോലീസിനും തിരിച്ചടിയായത്. എന്നാൽ, അക്രമികൾക്ക് അനുകൂലമായ സാഹചര്യം പോലീസ് ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. സമരക്കാരെ നേരിടാൻ തക്കവണ്ണമുള്ള പോലീസ് സംവിധാനം പ്രദേശത്ത് ഇല്ലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ട്രംപിൻ്റെ സന്ദർശനത്തിലേക്ക് പോലീസിൻ്റെയും അധികൃതരുടെയും ശ്രദ്ധ തിരിഞ്ഞ സമയത്താണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.