ആപ്പ്ജില്ല

JNU ആക്രമണം: ആ പെൺകുട്ടി ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി തന്നെ; തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ് മുഖംമൂടി സംഘത്തിനൊപ്പമുള്ളതെന്നാണ് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഇക്കാര്യം അക്രമത്തിനിരയായ വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.

Samayam Malayalam 13 Jan 2020, 10:24 am
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥികളെ മർദ്ദിച്ച സംഘത്തിലെ പെൺകുട്ടിയെ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണസംഘം. അക്രമി സംഘത്തിന്‍റെ പ്രചരിച്ച ദൃശ്യങ്ങളിലുള്ള പെൺകുട്ടി ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്. ജനുവരി അഞ്ചിനായിരുന്നു ജെഎൻയു ക്യാംപസിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാർഥികളെയും അധ്യാപകരെയും മർദ്ദിച്ചത്.
Samayam Malayalam jnu attack


'ചെക്ക് ഷർട്ട് ധരിച്ച് ലൈറ്റ് ബ്ലൂ തുണി മുഖംമറച്ച പെൺകുട്ടി ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.' പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് ഇതിനോടകം തന്നെ പോലീസ് നോട്ടീസ് അയച്ച് കഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ അക്രമം നടന്നതിനു പിന്നാലെ ജെഎൻയു വിദ്യാർഥി യൂണിയൻ ദൃശ്യങ്ങൾ പുറത്തുവിട്ടതിനോടൊപ്പം തന്നെ ഈ വിദ്യാർഥികളെ തിരിച്ചറിഞ്ഞതായും വ്യക്തമാക്കിയിരുന്നു.

Also Read: ജെഎന്‍യു മുഖംമൂടിയാക്രമണം: ഏഴു പേരെ കൂടി പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞു

ദൃശ്യങ്ങളിൽ കാണുന്ന പെൺകുട്ടി ഡൽഹി യൂണിവേഴ്സിറ്റിയിലെ എബിവിപി പ്രവർത്തകയാണെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരും മറ്റു വിദ്യാർഥികളും ചൂണ്ടിക്കാട്ടിയത്. ഇതിൽ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനി തന്നെയാണിതെന്ന് പോലീസ് ശരിവച്ചിരിക്കുകയാണ്. എന്നാൽ ഇവർ എബിവിപി പ്രവർത്തകയാണോ അല്ലയോയെന്നതിനെക്കുറിച്ച് സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.


കഴിഞ്ഞദിവസം മുഖംമൂടിയാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഏഴു പേരേ കൂടി തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങളുടേയും ചിത്രങ്ങളുടേയും അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളെയും പോലീസ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ യൂണിറ്റി എഗൈനിസ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 അംഗങ്ങളെ തിരിച്ചറിഞ്ഞിരുന്നതായി ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. 60 പേര്‍ അംഗങ്ങളായ ഗ്രൂപ്പാണിത്.

അഞ്ചിന് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ക്യാമ്പസില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കും അക്രമികൾ കടന്നിരുന്നു. ഇരുമ്പ് കമ്പികള്‍, ചുറ്റിക, വടികള്‍, ക്രിക്കറ്റ് ബാറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്