ഡൽഹി: പങ്കാളിയെ കഴുത്തിൽ മൊബൈൽ ഡേറ്റാ കേബിൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പങ്കാളിയായിരുന്ന നിക്കി യാദവിനെ കൊലപ്പെടുത്താൻ പ്രതി സഹീൽ ഗെലോട്ടിനെ സഹായിച്ചവരിൽ പോലീസുകാരനും പങ്കെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ ഡൽഹി പോലീസിലെ കോൺസ്റ്റബിളാണ്. സഹീൽ ഗെലോട്ടിന്റെ പിതാവ്, രണ്ട് ബന്ധുക്കൾ, രണ്ട് സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. അറസ്റ്റിലായ നവീൻ എന്നയാളാണ് ഡൽഹി പോലീസിലെ കോൺസ്റ്റബിൾ. സഹീൽ ഗെലോട്ടിന്റെ ബന്ധുവാണ് നവീൻ.
തനിക്ക് വിവാഹാലോചനകൾ വരുന്ന വിവരം സഹീൽ രഹസ്യാക്കി വച്ചിരുന്നുവെങ്കിലും നിക്കി ഇതിനെ കുറിച്ച് അറിയാനിടയായി. ഇതിനെച്ചൊല്ലി പ്രശ്നങ്ങളുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. സഹീലിന് മറ്റൊരു വിവാഹം ഉറപ്പിച്ചുവെന്ന വിവരവും നിക്കി അറിയുകയായിരുന്നു. 3 മണിക്കൂറോളം നീണ്ടുനിന്ന വഴക്കിനൊടുവിൽ മൊബൈൽ ഡേറ്റാ കേബിൾ കഴുത്തിൽ മുറുക്കി സഹീൽ യാദവ് കൊലനടത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പിടിയിലായ അഞ്ചുപേരുമാണ് നിക്കിയെ സഹായിച്ചത്. മൃതദേഹത്തിന് കേടുപാടുകൾ ഉണ്ടാകില്ലെന്നും ദുർഗന്ധം വരില്ലെന്നും കരുതിയാണ് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത്. എല്ലാവരും വിവാഹത്തിരക്കിലായിരുന്നതിനാൽ ആർക്കും അസ്വഭാവികതകളൊന്നും തോന്നിയിരുന്നില്ല. വിവാഹത്തിന് ശേഷം മൃതദേഹം സംസ്കരിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ഡൽഹി പോലീസ് പറഞ്ഞു. കൊലപാതകകം നടത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് സഹീൽ ഗെലോട്ട് മറ്റൊരു വിവാഹം കഴിച്ചത്. 2018ൽ ഒരു കോച്ചിംഗ് സെന്ററിൽ പഠിക്കാൻ എത്തിയപ്പോഴായിരുന്നു നിക്കിയും സഹീലും തമ്മിൽ പരിചയപ്പെടുന്നത്. അതിനിടെ 202ൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽവെച്ച് നിക്കിയും സഹീലും വിവാഹിതരായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.
Read Latest National News and Malayalam News