ആപ്പ്ജില്ല

ഡൽഹിയിൽ പവര്‍കട്ടിന് ഇങ്ങോട്ട് കിട്ടും മണിക്കൂറിന് അൻപതുരൂപ

വിപ്ലവകരമായ ആശയമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

Samayam Malayalam 20 Apr 2018, 12:20 pm
ന്യൂഡൽഹി: പവര്‍ കട്ടുണ്ടായാൽ ഉപഭോക്താവിന് വിതരണ കമ്പനി നഷ്ടപരിഹാരം നല്‍കാൻ വ്യവസ്ഥ ചെയ്യുന്ന നയം നടപ്പാക്കി ഡൽഹി സര്‍ക്കാര്‍. മുൻകൂട്ടി അറിയിക്കാത്ത ദീര്‍ഘമായ പവര്‍കട്ടുകള്‍ക്കാണ് പൗരന്മാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക. സര്‍ക്കാരിന്‍റെ തീരുമാനത്തിന് ലഫ്റ്റനന്‍റ് ഗര്‍വണര്‍ അനിൽ ബൈജാലിന്‍റെ അംഗീകാരം ലഭിച്ചതായി ആം ആദ്മി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam distributors_to_be_fined_for_power_cut_1512723080


സമാനമായ പദ്ധതി സര്‍ക്കാര്‍ മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് റദ്ദാവുകയായിരുന്നു. വിപ്ലവകരവും നവീനവുമായ ആശയമാണ് ഇതെന്നും പുതിയ വ്യവസ്ഥ നടപ്പാകുന്നതോടെ വൈദ്യുത വിതരണ കമ്പനികളുടെ ജോലി കൂടുതൽ ഉത്തരവാദിത്തമുള്ളതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉത്തരവ് പ്രകാരം വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഏതുപ്രശ്നവും ഒരു മണിക്കൂറിനുള്ളിൽ കമ്പനികള്‍ പരിഹരിച്ചിരിക്കണം. പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഉപഭോക്താവിന് ആദ്യ രണ്ട് മണിക്കൂര്‍ അൻപത് രൂപ വെച്ച് നഷ്ടപരിഹാരം നല്‍കണം. എന്നിട്ടും പരിഹാരമായില്ലെങ്കിൽ ഓരോ മണിക്കൂറിനും നൂറുരൂപ വീതവും നഷ്ടപരിഹാരം നല്‍കണം.

വൈദ്യുത വിതരണം പുനഃസ്ഥാപിക്കുന്നതിന് അനുവദിച്ച സമയം കഴിഞ്ഞാൽ തുക ഉപഭോക്താവിന്‍റെ
അക്കൗണ്ടിലേയ്ക്ക് കമ്പനി നിക്ഷേപിക്കണം. ഇത് പിന്നീട് മാസവാടകയിൽ നിന്ന് ക്രമീകരിക്കാം. നഷ്ടപരിഹാരം നല്‍കുന്നതിൽ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ ഉപഭോക്താവിന് പവര്‍ റെഗുലേറ്ററെ സമീപിക്കാം.

ബി എസ് ഇ എസ് യമുന പവര്‍ ലിമിറ്റഡ്, ബി എസ് ഇ എസ് രാജ്ധാനി പവര്‍ ലിമിറ്റഡ്, ടാറ്റാ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് എന്നിങ്ങനെ മൂന്നു സ്വകാര്യ കമ്പനികളാണ് ഡല്‍ഹിയില്‍ വൈദ്യുതി വിതരണരംഗത്തുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്