ആപ്പ്ജില്ല

'മുന്നൊരുക്കം'; നിർഭയ കേസ് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി

22 ന് രാവിലെ ഏഴ് മണിക്കാണ് നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നത്. ഇതിനു മുന്നോടിയായിട്ടാണ് പ്രതികളുടെ ഉയരവും ഭാരവുമുള്ള ഡമ്മികൾ പരീക്ഷണാടിസ്ഥാനത്തിൽ തൂക്കിയത്.

Samayam Malayalam 13 Jan 2020, 7:36 am
Samayam Malayalam nirbhaya

തിഹാർ: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. ഓരോ പ്രതികളുടെയും ഭാരത്തിനനുസരിച്ച് കല്ലും മണ്ണും നിറച്ച് തയ്യാറാക്കിയ ഡമ്മികളാണ് പരീക്ഷണാടിസ്ഥാനത്തിൽ തൂക്കിയത്. ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റുന്നതിന് മുമ്പ് കയറിന്‍റെയും മറ്റും ബലംപരീക്ഷിക്കാനാണ് ഡമ്മികളെ തൂക്കിലേറ്റിയതെന്ന് ജയിലധികൃതർ അറിയിച്ചു.

ഡമ്മികളെ തൂക്കിലേറ്റിയത് വിജയകരമായിരുന്നെന്നും വധശിക്ഷ നടപ്പിലാക്കുന്നതുവരെ സൂക്ഷിക്കുന്നതിനായി തൂക്കുകയറുകൾ തിരിച്ചുകൊണ്ടുപോയെന്നും അധികൃതർ വ്യക്തമാക്കി. ഡമ്മികളെ തൂക്കിലേറ്റിയത് ആരാച്ചായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം നാല് പ്രതികളുടെയും ആരോഗ്യാവസ്ഥ പരിശോധിക്കണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.

Also Read: 'തീവ്രവാദികൾക്കൊപ്പം പിടികൂടിയ പോലീസുകാരനെ ഭീകരവാദിയായി പരിഗണിക്കും'

തൂക്കിലേറ്റുന്നതിനു മുമ്പായി പ്രതികളുടെ ശരീര ഭാരവും മാനസികവും ശാരീരികവുമായ ആരോഗ്യവും വിലയിരുത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാണമെന്നാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ടിൽ പറയുന്നത്. 22 ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

അക്ഷയ് സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നീ പ്രതികളെയാണ് തിഹാർ ജയിലിൽ നിന്ന് തൂക്കിലേറ്റുക. ഇതിനിടെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവർ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയിട്ടുണ്ട്. ഇത് നാളെ കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക

2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർഥിനി ഓടുന്ന ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29ന് മരിക്കുകയായിരുന്നു. കേസിൽ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാൾ പ്രായപൂർത്തിയാകാത്തതിനാൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. മറ്റൊരു പ്രതി വിചാരണയ്ക്കിടെ ജയിലിൽ തൂങ്ങി മരിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്