നാഗ്പൂര്‍: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ മറച്ചുവച്ചതിന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമൻസ്. സംസ്ഥാനത്ത് മഹാ വികാസ് അഘാഡി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അതേദിവസം തന്നെയാണ് ഫഡ്നാവിസിന് സമൻസ് ലഭിച്ചെന്ന വാർത്തയും പുറത്തുവരുന്നത്. രണ്ട് ക്രിമിനൽ കേസുകൾ ഫഡ്നാവിസ് മറച്ചുവെച്ചെന്നാണ് പരാതി.
മജിസ്ട്രേട്ട് കോടതിയുടെ സമൻസ് മുൻ മുഖ്യമന്ത്രിയുടെ നാഗ്പൂരിലെ വീട്ടിലെത്തി നൽകിയെന്ന് പോലീസ് വ്യക്തമാക്കി. നവംബർ നാലിനായിരുന്നു മജിസ്ട്രേട്ട് കോടതി ഫഡ്നാവിസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി സ്വീകരിച്ചത്. സതീഷ് ഉകെയെന്ന അഭിഭാഷകനാണ് മുൻ മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Also Read: ത്രികക്ഷി സർക്കാർ അധികാരത്തിൽ; ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
ആദ്യം അഭിഭാഷകന്‍റെ ഹർജി കീഴ്ക്കോടതി തള്ളുകയായിരുന്നു. ഇത് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാൽ ഒക്ടോബർ ഒന്നിന് ഹർജി പരിഗണിക്കാൻ സുപ്രീംകോടതി മജിസ്ട്രേട്ട് കോടതിയോട് നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി ഫഡ്നാവിസിനെതിരെ സമൻസ് പുറപ്പെടുവിച്ചത്.
1951 ലെ ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരമുള്ള കുറ്റമാണ് ഫഡ്നാവിസ് ചെയ്തിരിക്കുന്നതെന്നാണ് അഭിഭാഷകന്‍റെ പരാതി. നേരത്തെ 1996 ലും 1998 ലുമാണ് ഫഡ്നാവിസിനെതിരെ ക്രിമിനൽ കേസുകളെടുത്തിരുന്നത്. വഞ്ചനാക്കുറ്റവും വ്യാജരേഖ ചമയ്ക്കലിനുമായിരുന്നു ഇത്. രണ്ട് കേസിന്‍റെയും വിവരങ്ങൾ ബിജെപി നേതാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് അഭിഭാഷകൻ പരാതിയിൽ പറയുന്നത്.
ഇന്നലെ മുഖ്യമന്ത്രി ഉദ്ധവിനൊപ്പം ശിവസേന - കോൺഗ്രസ് - എൻസിപി പാർട്ടികളിൽ നിന്നായി ആറ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. കോൺഗ്രസിൽ നിന്നും ബാലസാഹോബ് തോറത്ത്, നിതിൻ റാവത്ത് എന്നിവരും എൻ സി പിയിൽ നിന്ന് ജയന്ത് പാട്ടീൽ, ചഗ്ഗൻ ബുജ്‌ബാൽ എന്നിവരും ശിവസേനയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്.