ചെന്നൈ: ടു ജി സ്പെക്ട്രം അഴിമതിക്കേസിൽ നേതാക്കൾ കുറ്റവിമുക്തരായതിൻ്റെ സന്തോഷം പങ്കുവെച്ച് ഡി എം കെ പ്രവർത്തകർ. എല്ലാവരെയും കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിധിപ്രഖ്യാപനം വന്ന ഉടൻ തന്നെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയ്ക്ക് മുമ്പിൽ ഡി എം കെ പ്രവർത്തകർ പ്രകടനം നടത്തി.
കോയമ്പത്തൂരിലും ഡി എം കെ പ്രവർത്തകർ കോടതി വിധി ആഘോഷിച്ചു. പടക്കം പൊട്ടിച്ചും മാർച്ച് നടത്തിയുമാണ് കോയമ്പത്തൂരിലെ പ്രവർത്തകർ നേതാക്കളെ കുറ്റവിമുക്തരാക്കിയ വിധി ആഘോഷിച്ചത്.
വിധിപ്രഖ്യാപനം വന്നതിനു ശേഷം കോടതിക്ക് പുറത്തെത്തിയ കനിമൊഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു. തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്ന് കനിമൊഴി പറഞ്ഞു.
ഇതൊരു തെറ്റായ കേസാണെന്ന് ഡി എം കെ നേതാവ് ആർ എസ് ഭാരതി പറഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും ഈ കേസ് ഞങ്ങൾക്ക് എതിരെ ഉപയോഗിച്ചു. എന്നാൽ ഇത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.