ആപ്പ്ജില്ല

ട്രംപ് വരുമ്പോൾ റോഡിൽ 'ഒരു പട്ടിപോലും' ഉണ്ടാകില്ല

ട്രംപ് ഗുജറാത്ത് സന്ദർശനത്തിനെത്തുമ്പോൾ റോഡിൽ അലഞ്ഞ് തിരിയുന്ന പട്ടികളെയും കാളകളെയും കാണാൻ കഴിയില്ല. ഇവയെ നീക്കാൻ വിപുലമായ പദ്ധതികളാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഒരുക്കുന്നത്.

Samayam Malayalam 17 Feb 2020, 8:06 pm
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ സന്ദർശനത്തിനെത്തുമ്പോൾ റോഡുകൾ 'വിജനമാക്കാനൊരുങ്ങി' ഗുജറാത്ത് സർക്കാർ. പട്ടികൾ ഉൾപ്പെടെയുള്ളവ നഗരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലാണ് അധികൃതർ സ്വീകരിക്കുന്നത്. 2015ൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് കഴിഞ്ഞ് മടങ്ങവെയുണ്ടായ അനുഭവം മുൻ നിർത്തിയാണ് അധികൃതരുടെ ഈ തീരുമാനം.
Samayam Malayalam trump


2015 ൽ ഗാന്ധിനഗറിൽ നിന്ന് എസ്‌വിപി വിമാനത്താവളത്തിലേക്ക് കെറിയും സംഘവും കുതിരവണ്ടിയിലായിരുന്നു സഞ്ചരിച്ചത്. ഇതിനിടെ വാഹനവ്യൂഹത്തിലേക്ക് ചാടിക്കയറിയ പട്ടി കുതിര വണ്ടിയിലിടിച്ചത് യാത്ര തടസപ്പെടാൻ കാരണമായിരുന്നു. ഇതുപോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് അധികൃതർ യോഗം ചേർന്ന് ട്രംപ് യാത്ര ചെയ്യുന്ന പാതയിൽ അലഞ്ഞ് തിരിയുന്ന പട്ടികളെ പിടികൂടാൻ തീരുമാനിച്ചത്.

Also Read: ട്രംപ് നഗരത്തിൽ തങ്ങുക മൂന്നര മണിക്കൂർ; സർക്കാർ ചെലവാക്കുന്നത് 100 കോടി, മിനിറ്റിൽ 55ലക്ഷം രൂപ ആവശ്യം!

വിമാനത്താവള പരിസരത്ത് നിന്ന് മോട്ടേര സ്റ്റേഡിയം വരെയുള്ള ഒരു കിലോമീറ്റർ വരെയുള്ള പ്രദേശത്താണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. മോട്ടേര സ്റ്റേഡിയ പരിസരവും കോടേശ്വർ, ഭട്ട് എന്നീ ഗ്രാമങ്ങളും നീൽഗായ് എന്ന കാളകൾക്ക് പേരുകേട്ടതാണ്. ഇവയെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വനംവകുപ്പും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്.

അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും കന്നുകാലി, നായ ശല്യ നിയന്ത്രണ വിഭാഗവും ചേർന്ന് വിഐപി റൂട്ടിന്‍റെ 2.75 കിലോമീറ്റർ ചുറ്റളവിൽ നായ്ക്കളെ പിടിക്കാൻ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ട്രംപ് സഞ്ചരിക്കുന്ന റോഡുകൾ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കൾ വാങ്ങാൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ച വാർത്തയും പുറത്ത് വന്നിരുന്നു. ചിമ്മൻഭായ് പട്ടേൽ പാലം മുതൽ സുണ്ടാൽ സർക്കിൾ വരെയുള്ള റോഡുകൾ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കൾ വാങ്ങുന്നത്. ഇത് സംബന്ധിച്ച നിർദേശങ്ങൾക്ക് കോർപ്പറേഷൻ അംഗീകാരം നൽകിയിട്ടുണ്ട്.

ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തിനായി 100 കോടിയോളം രൂപയാണ് സർക്കാർ ചെലവാക്കുന്നത്. മിനിറ്റിൽ 55 ലക്ഷം രൂപയോളമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഗുജറാത്ത് സർക്കാരിന്‍റെ വിവിധ വകുപ്പുകൾ മുഖേനെയാണ് ഇത്രയും പണം ചെലവാക്കുന്നത്. സുരക്ഷയ്‌ക്ക് മാത്രം 12 കോടി രൂപയാണ് ചെലവാകുന്നത്. ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടി പിടിപ്പിക്കാൻ 6 കോടി, വിവിധ പരിപാടികൾക്കായി നാല് കോടി, സ്‌റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനയി ഏഴുകോടിയുമാണ് ചെലവാക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്