ലഖ്നൗ: അയോധ്യയിലെ രാം ജന്മഭൂമിക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ എട്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവരെ 16 മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയാണ് അയോധ്യയിലെ രാം ജന്മഭൂമി ചെക്ക് പോസ്റ്റിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ നാഗൂർ ജില്ലയിലെ കാളിനഗർ ബസ്നി ഗ്രാമത്തിൽ നിന്നുള്ള എട്ടു യുവാക്കളാണ് അറസ്റ്റിലായത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവർ രാത്രി രണ്ടു മണിയോടു കൂടി ഇവിടെ കാർ നിർത്തി. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തങ്ങൾ തീർത്ഥാടനത്തിൽ ആണെന്നും നവംബർ 15ന് യു പിയിലെ അംബേദ്കർ നഗറിൽ ആരംഭിക്കുന്ന കിചൌച ഷരിഫിൽ പങ്കെടുക്കാൻ പോകുകയാണെന്നും യുവാക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ, 16 മണിക്കൂർ യുവാക്കളെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതേസമയം, തീവ്രവാദ വിരുദ്ധ സ്ക്വാഡ് അഡീഷണൽ എസ് പി രാജേഷ് സാനി യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി ലഖ്നൗവിൽ എത്തി. അതേസമയം, എട്ടു യുവാക്കൾക്കും ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലെന്ന് നാഗൂർ പൊലീസ് വിവരം നൽകിയിട്ടുണ്ട്.
ഡിസംബർ അഞ്ചിന് സുപ്രീംകോടതി അയോധ്യവിഷയത്തിൽ അന്തിമവാദം കേൾക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് ഈ സംഭവം.