ആപ്പ്ജില്ല

നിരാഹാര സമരവും, ട്രാക്ടർ റാലിയും; കർഷക സമരം വരും ദിവസങ്ങളിൽ ഇങ്ങനെ

കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാണ്, എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ.

Samayam Malayalam 12 Dec 2020, 9:59 pm
ന്യൂഡൽഹി: കഴിഞ്ഞ 17 ദിവസമായി നടന്നുവരുന്ന പ്രക്ഷോഭം കടുപ്പിക്കാൻ നീക്കവുമായി കർഷകർ. എല്ലാ യൂണിയൻ നേതാക്കളും ഡിസംബർ 14-ന് സിഘു അതിർത്തിയിൽ നിരാഹാര സമരം നടത്തുമെന്ന് സംയുക്ത കിസാൻ ആന്തോളൻ നേതാവ് കമൽപ്രീത് സിങ് പന്നു വ്യക്തമാക്കി. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമരം. ഞായറാഴ്ച ഡൽഹി-ജയ്പൂർ ഹൈവേയിൽ ട്രാക്ടർ സമരം നടത്തുമെന്നും കർഷക നേതാവ് പറഞ്ഞു.
Samayam Malayalam farmer protests
പ്രതീകാത്മക ചിത്രം |Getty Images


ഞായറാഴ്ച രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന ട്രാക്ടർ റാലി ജയ്പൂർ-ഡൽഹി പ്രധാന പാത ഉപരോധിക്കും. തിങ്കളാഴ്ച ദേശീയ തലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കമൽപ്രീത് പറഞ്ഞു.

"കേന്ദ്രവുമായി ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിനു ശേഷം മാത്രമായിരിക്കും. ഡിസംബർ 13-ന് രാവിലെ 11 മണിക്ക് രാജസ്ഥാനിൽ നിന്നും ജയ്പൂർ-ഡൽഹി ദേശീയ പാതയിലൂടെ കർഷകർ ലോങ് മാർച്ച് നടത്തും."

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കും. സമരത്തിൽ പങ്കെടുക്കാൻ കൂടുതൽ പേർ എത്തുമെന്നും കർഷക നേതാവ് പറഞ്ഞു. സമരത്തിനു മുന്നിൽ 17-ാം ദിവസവും വഴങ്ങാത്ത സർക്കാരിനു മുന്നിൽ കൂടുതൽ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് കർഷകർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്