മൈസൂരു: കര്‍ണാടകയിലെ മഠത്തിനെതിരെ പ്രശ്നങ്ങള്‍ പുറത്തു കൊണ്ടുവരാൻ ശ്രമിച്ച മലയാളി കന്യാസ്ത്രീയെ അധികൃതര്‍ മര്‍ദ്ദിച്ചെന്നും മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും ആരോപണം. മൈസുരുവിലെ സെൻ്റ് റോസല്ല മഠത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി സിസ്റ്റര്‍ മേരി എൽസിന രംഗത്തെത്തിയിരിക്കുന്നത്. തന്നെ മഠത്തിൽ വെച്ച് പുരുഷന്മാര്‍ മര്‍ദ്ദിച്ചെന്നും മൊബൈൽ ഫോണും വാച്ചും വാങ്ങി വെച്ചെന്നുമാണ് ആരോപണം.
Also Read: 'സിൽവർലൈൻ പദ്ധതിക്ക് പൂർണ അനുമതി നൽകണം'; സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു
കഴിഞ്ഞ മാസം സിസ്റ്റര്‍ എൽസിന മഠത്തിൽ നടക്കുന്ന അന്യായങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പിന് കത്തെഴുതിയിരുന്നു. എന്നാൽ ഈ കത്ത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കന്യാസ്ത്രീകള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. ഇതിനു പിന്നാലെ തന്‍റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് കന്യാസ്ത്രീ വീഡിയോ ചിത്രീകരിച്ച് ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
മെയ് 31ന് രാത്രിയിൽ മഠത്തിലെ ചാപ്പലിൽ പ്രാര്‍ഥിച്ചു കൊണ്ടിരുന്നപ്പോള്‍ മൂന്നംഗ സംഘം തന്നെ വലിച്ചിഴച്ച് പുറത്തേയ്ക്ക് കൊണ്ടുപോയെന്നും മര്‍ദ്ദിച്ച് അവശയാക്കിയെന്നുമാണ് എൽസിന പറയുന്നത്. കാലിൽ അടിച്ചു വീഴ്ത്തി കൈയ്യും കാലും കെട്ടിയ ശേഷം മയക്കുമരുന്ന് കുത്തിവെച്ചെന്നും തുടര്‍ന്ന് അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെന്നുമാണ് കന്യാസ്ത്രീ പറയുന്നത്. ആ ആശുപത്രിയും കന്യാസ്ത്രീകളുടെ നിയന്ത്രണത്തിലുള്ളതാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടിൽ പറയുന്നത്. തന്‍റെ സഭാവസ്ത്രങ്ങളും മൊബൈൽ ഫോണും ഇവര്‍ വാങ്ങി വെച്ചതായും കന്യാസ്ത്രീ ആരോപിച്ചു.
Also Read: വിശ്വാസ വോട്ടെടുപ്പില്‍ ജയം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ തുടരും
എൽസിനയുടെ പിതാവും ബന്ധുക്കളും മൈസൂരിലെത്തുകയും രണ്ട് ദിവസം മുൻപ് പോലീസ് സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വസ്ത്രങ്ങളും സാധനങ്ങളും എടുക്കാനായി മഠത്തിലെത്തിയെങ്കിലും ഇവരെ പ്രവേശിപ്പിച്ചില്ല. നിലവിൽ കര്‍ണാടകയിൽ തന്നെ ഒരു ബന്ധുവീട്ടിലാണ് കന്യാസ്ത്രീ കഴിയുന്നത്. എൽസിനയുടെ അച്ഛൻ കോഴിക്കോട് സ്വദേശിയും അമ്മ എറണാകുളം സ്വദേശിയുമാണ്. അശോകപുരം പോലീസാണ് വിഷയത്തിൽ കേസെടുത്തിട്ടുള്ളത്.