ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തിൽ യാത്ര ചെയ്യുന്ന റോബോട്ടിന്റെ ആദ്യ ചിത്രം പുറത്തിറങ്ങി. 2022ൽ ഐഎസ്ആർഒ ബഹിരാകാശ ഗവേഷണത്തിന് മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായി അയക്കുമെന്ന് കരുതുന്ന റോബോർട്ടിന്റെ രൂപമാണ് ഐഎസ്ആർഒ പുറത്തിറക്കിയത്.
ഗഗൻയാൻ യാത്രയ്ക്ക് സ്ത്രീകളെ ഉൾപ്പെടുത്താത്തപ്പോൾ ഗഗൻയാനിനു മുന്നോടിയായുള്ള പര്യവേഷത്തിൽ ഇന്ത്യ ഉൾപ്പെടുത്തിയ റോബോട്ടിന് സ്ത്രീ രൂപമാണ് നൽകിയിരിക്കുന്നത്. 'വ്യോമമിത്ര' എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. രണ്ട് ഭാഷകൾ സംസാരിക്കുന്ന ഹാഫ് ഹ്യുമനോയിഡായ വ്യോമമിത്രയെ നിരവധി ജോലികൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: ബോംബ് വയ്ക്കാനെത്തിയത് ഓട്ടോയിൽ; പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങലും; മംഗളൂരുവിലെ നാടകീയതകൾ
ഹ്യുമനോയിഡിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു. മനുഷ്യരെ അയയ്ക്കാനും അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാനുമുള്ള നമ്മുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനായാണ് ഹ്യുമനോയിഡിനെ അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യത്തിന് മുന്നോടിയായി ആളില്ലാവിമാനത്തിൽ തന്നെയാകും ഹ്യൂമനോയിഡിനെയും അയക്കുകയെന്നും ശിവൻ വ്യക്തമാക്കി.
'നമ്മുടെ റോബോട്ട് മനുഷ്യരെ പോലെതന്നെയാണ്, ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്ന രീതിയിൽ, ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതെന്തും ചെയ്യാൻ കഴിയും, മനുഷ്യനെപ്പോലെയല്ലെങ്കിലും' കെ ശിവൻ വ്യോമമിത്രയെക്കുറിച്ച് പറയുന്നു. 'ആദ്യത്തെ ഫ്ലൈറ്റ് ശൂന്യമായിട്ടാകില്ല പോവുക, അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ സ്വന്തം ഹ്യുമനോയിഡ് മോഡൽ ഉപയോഗിക്കും' അദ്ദേഹം പറഞ്ഞു.