ആപ്പ്ജില്ല

പ്രളയത്തിൽ മുങ്ങി ഹൈദരാബാദ്; മരണ സംഖ്യ 50 ആയി; 21 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഹൈദരാബാദ് എംപി അസദ്ദുദീൻ ഒവൈസി നേരിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തി.

Samayam Malayalam 18 Oct 2020, 7:05 pm
ഹൈദരാബാദ്: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ഹൈദരാബാദിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയെത്തുടർന്ന് ഇതുവരെ 50 പേരാണ് മരണപ്പെട്ടത്. ഒക്ടോബർ 21 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Samayam Malayalam Hyderabad flood
വെള്ളപ്പൊക്ക പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ജിഎച്ച്എംസി |ANI


Also Read: തെരുവുകള്‍ വെള്ളത്തിനടയില്‍; വാഹനങ്ങള്‍ ഒഴുകിപ്പോയി, ഹൈദരാബാദില്‍ പേമാരിയില്‍ കനത്ത നാശനഷ്ടം

മംഗൽഹട്ട് മേഖലയിൽ മതിൽ തകർന്നു വീണതിനെത്തുടർന്നും മലക്ക്പേട്ടിൽ 50 വയസുകാരൻ വൈദ്യുതാഘാതത്തെത്തുടർന്നും മരണപ്പെട്ടു. ജിഎച്ച്എംസിയുടെ രക്ഷാപ്രവർത്തകരും എൻഡിആർഎഫുമാണ് ദുരന്ത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും ഇതുവരെ 2500 പേരെ രക്ഷപെടുത്തിയതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ബാലാപൂര്‍ തടാകം കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ പ്രാവശ്യമാണ് തടാകം കരകവിഞ്ഞൊഴുകുന്നത്.


എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദ്ദുദീൻ ഒവൈസിയും പോലീസ് കമ്മീഷ്ണർ അജനി കുമാറും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ചില പ്രദേശങ്ങളിൽ 150 മില്ലീ മീറ്ററിൽ അധികമാണ് മഴ പെയ്തത്. ഇതുവരെ 5000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടൽ.

Also Read: 'ചെന്നൈ സ്വദേശി സ്വയം എഴുതിയ മരണ അറിയിപ്പ് വൈറൽ'; അതിവൈകാരികമായ ചരമക്കുറിപ്പ് ഇങ്ങനെ

വെള്ളപ്പൊക്ക ബാധിത പ്രദേശമായ ചന്ദ്രയഗുട്ട പ്രദേശത്ത് കുടുങ്ങി കിടക്കുകയായിരുന്ന വൃദ്ധനെ അസദുദ്ദീൻ ഒവൈസി എംപിയുടെ നേതൃത്വത്തിൽ രക്ഷപെടുത്തിയതായി എഐഎംഐഎന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്