ന്യൂഡൽഹി: അഹമ്മദാബിദാലെ ആശ്രമത്തിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ച കേസിൽ പ്രതിയായ ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടുവെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് നിത്യാനന്ദ രാജ്യം വിട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. വെനിസ്വെലയിലെ ട്രിനിഡാഡ് ആൻ്റ് ടൊബാഗോ ദ്വീപുകളിലേക്ക് നിത്യാനന്ദ കടന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Also Read: പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്; ആൾദൈവം നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി പോലീസ്
''ഞങ്ങള്‍ക്ക് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആഭ്യന്തര മന്ത്രാലയവും ഗുജറാത്ത് പോലീസും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടില്ല. അഥവ അദ്ദേഹം രാജ്യം വിട്ടെങ്കിൽ, എവിടെയാണെന്ന് അറിഞ്ഞാൽ മാത്രമേ കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കാൻ സാധിക്കൂ. ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല'' വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
അഹമ്മദാബാദിലെ നിത്യാനന്ദയുടെ സര്‍വ്വജ്ഞപീഠം ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾക്കായി സംഭാവന ശേഖരിക്കുന്നതിനാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് കേസ്. ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾക്കായി സംഭാവന ശേഖരിക്കുന്നതിന് കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫ്ളാറ്റിൽനിന്നും രക്ഷപെട്ടെത്തിയ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Also Read: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന പരാതി: നിത്യാനന്ദയ്ക്കെതിരെ കേസ്; രണ്ട് പേര്‍ അറസ്റ്റിൽ
സംഭവത്തിൽ നിത്യാനന്ദയുടെ ആശ്രമത്തിലെ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. നിത്യാനന്ദയുടെ ശിഷ്യയായ സാധ്വി പ്രാൺപ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരൺ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കര്‍ണാടകയിൽ നിത്യാനന്ദക്കെതിരെ പീഡനപരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്നും ഇയാൾ രാജ്യം വിട്ടിരുന്നു. വിദേശത്തേക്ക് കടന്നുവെങ്കിൽ കൈമാറ്റത്തിനുള്ള നടപടികള്‍ ഉടൻ ആരംഭിക്കും. ഇന്ത്യയിലേക്ക് നിത്യാനന്ദ എത്തിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.