ഡൽഹി: മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു അദ്ദേഹം. 1977 ജൂലൈ 14 മുതൽ 1980 ഏപ്രിൽ 2 വരെ രാജ്യസഭാ എംപിയായിരുന്നു ശാന്തി ഭൂഷൺ. 1980ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം പിന്നീട് 1986ൽ പാർട്ടി വിടുകയായിരുന്നു. നിയമന്ത്രിയെന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിനാലാമത്തെ ഭേദഗതി അവതരിപ്പിച്ചത് ശാന്തി ഭൂഷണായിരുന്നു. ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാൾ കൂടിയാണ് അദ്ദേഹം. പ്രമുഖ അഭിഭഷകനായ പ്രശാന്ത് ഭൂഷൺ മകനാണ്.
പ്രശസ്തമായ ഇന്ദിരാ ഗാന്ധി- രാജേ നരേൻ കേസിൽ രാജ് നരേന്റെ അഭിഭാഷകനായിരുന്നു ശാന്തി ഭൂഷൺ. ഈ കേസിനെ തുടർന്നാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ വിധി പ്രസ്താവിച്ചത്. 1980ൽ പ്രമുഖ എൻജഒയായ സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സ്ഥാപിച്ചു. എൻജിഒയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നിരവധി പൊതുതാൽപര്യ ഹർജിയിൽ സമർപ്പിച്ചിട്ടുണ്ട്.
Read Latest National News and Malayalam News