കൊൽക്കത്ത: മുതിർന്ന ബംഗാളി നടനും തൃണമൂൽ കോൺഗ്രസ് മുൻ എംപിയുമായ തപസ് പാൽ(61) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മരണം. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മകളെ കാണാൻ മുംബൈയിലെത്തിയ തപസ് പാൽ തിരികെ കൊൽക്കത്തിയിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപതിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മരണം സംഭവിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി തപസ് പാൽ ചികിൽസയിലായിരുന്നു. കൃഷ്ണനഗറിൽ നിന്ന് രണ്ട് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അലിപോറിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്.
വിവാദമായ റോസ് വാലി ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ തപസ് പാലിനെ 2016 ഡിസംബറിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. നിരവധി ബംഗാളി സിനിമകളിൽ അഭിനയിച്ച അദ്ദേഹം ആരാധകരുടെ ഇഷ്ട താരമായിരുന്നു.
Also Read: ഗ്രൂപ്പ് കളി, പദവികളൊഴിയുമെന്ന ഭീഷണി; സുരേന്ദ്രനെ സംരക്ഷിക്കാൻ അമിത് ഷാ - കർശന നിർദേശം!
1980ൽ പുറത്തിറങ്ങിയ ദാദർ കീർത്തിയാണ് ആദ്യ ചിത്രം. സാഹിബ് (1981), പരബത് പ്രിയ (1984), ഭലോബാസ ഭലോബാസ (1985), അനുരാഗർ ചോയൻ (1986), അമർ ബന്ധൻ (1986) എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സാഹിബ് എന്ന ചിത്രത്തിന് ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ച തപസ് പാൽ 1984ൽ ബോളിവുഡിലെത്തി. ഇതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്.