ആപ്പ്ജില്ല

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

വാജ്‌പേയി മന്ത്രിസഭയിലെയും മോദി മന്ത്രസഭയിലെയും കരുത്തനായ നേതാവായിരുന്നു അരുൺ ജെയ്റ്റ്‌ലി. സുഷമയുടെ മരണശേഷം പാർട്ടിക്ക് വലിയ നഷ്ടമാണ് ജെയ്റ്റ്‌ലിയുടെ മരണത്തിലൂടെ ഉണ്ടായത്.

Samayam Malayalam 24 Aug 2019, 1:50 pm
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒമ്പതിനാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ജെയ്റ്റ്ലിയെ എയിംസ് ആശുപത്രിയിൽ എത്തിച്ചത്. സുഷമ സ്വരാജിന്റെ മരണത്തിന് പിന്നാലെ ബിജെപിക്ക് കരുത്തനായ മറ്റൊരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക രോഗം, ക്യാൻസർ എന്നിവ ജെയ്റ്റിലിയെ അലട്ടിയിരുന്നു.
Samayam Malayalam arun-jaitley_03daa106-ca5c-11e8-978e-6307977af0b0


രോഗത്തെ തുടർന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതിനെ തുടർന്ന് ജെയ്റ്റ്‌ലി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. എന്നാൽ, രോഗാവസ്ഥയിലും കശ്‌മീർ വിഷയത്തിൽ വിശദമായ വിലയിരുത്തൽ നടത്തുകയും ലേഖനം എഴുതുകയും ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു എന്ന് എയിംസ് ഇടക്ക് അറിയിച്ചിരുന്നെങ്കിലും പിന്നീട് ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമായതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.


മോദിയെ ജനകീയ നേതാവാക്കുന്നതിൽ ജെയ്‌റ്റിലി വലിയ പങ്കു വഹിച്ചു. അടിയന്തരാവസ്ഥാകാലത്ത്‌ ജയപ്രകാശ് നാരായണന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ ഭാഗമായി ജെയ്റ്റ്‌ലി പ്രവർത്തിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായി പ്രക്ഷോഭത്തിൽ പങ്കെടുത്തു. തുടർന്ന് 19 മാസ കാലം ജയിൽ വാസമനുഭവിച്ചു. 12 വർഷത്തോളം ഗുജറാത്തിനെ പ്രതിനിധീകരിച്ച് ജെയ്റ്റ്‌ലി രാജ്യസഭയിലെത്തി. കേന്ദ്ര വാർത്താവിതരണമന്ത്രി, കേന്ദ്ര ധനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു.

മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ഉയർത്തി കൊണ്ടു വരുന്നതിൽ ജെയ്റ്റ്‌ലി വലിയ പങ്കു വഹിച്ചു. ജനകീയ നേതാവായിരുന്നില്ലെങ്കിലും തന്ത്രശാലിയായ നേതാവിനെയാണ് ബിജെപിക്ക് അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തിലൂടെ നഷ്ടമായത്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ വലിയ പിന്തുണ നൽകികൊണ്ട് മോദി സർക്കാരിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ ചുക്കാൻ പിടിച്ച നേതാവായിരുന്നു അരുൺ ജെയ്റ്റ്‌ലി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്