ആര്‍ക്കൊക്കെ വാക്സിൻ ലഭിക്കും
ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുൻനിര പ്രവര്‍ത്തകര്‍ക്കും പുറമെ കൊവിഡ് 19 ബാധിച്ചാൽ ആരോഗ്യനില ഗുരുതരമാകാൻ സാധ്യതയുള്ളവര്‍ക്കാണ് വാക്സിൻ നല്‍കുന്നത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കും പ്രത്യേക രോഗാവസ്ഥകളുള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കുമാണ് വാക്സിൻ ലഭിക്കാൻ യോഗ്യത. മാര്‍ച്ച് ഒന്ന് മുതലാണ് വിതരണമെങ്കിലും കേരളത്തിൽ അൽപം കൂടി വൈകിയേക്കും. ഈ വിഭാഗത്തിൽ പെടുന്നവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതൽ വാക്സിൻ ലഭിക്കാനായി കേന്ദ്രസര്‍ക്കാരിൻ്റെ കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്യാം. ആപ്പ് വഴി ഒന്നിലധികം ആളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാൻ പറ്റാത്തവര്‍ രേഖകളുമായി നേരിട്ട് കേന്ദ്രത്തിലെത്തിയാലും മതി.
സ്വകാര്യ ആശുപത്രികളിലും
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് സൗകര്യമൊരുക്കും. ജിപിഎസ് സഹായത്തോടെയാണ് കൊവിൻ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആപ്പിൽ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം തെരഞ്ഞെടുക്കാൻ ഓപ്ഷനുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച കേന്ദ്രത്തിൽ തന്നെ രണ്ടാമത്തെ ഡോസും സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. മറ്റൊരു സംസ്ഥാനത്തു നിന്നു പോലും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ സാധിക്കും വിധമാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധം
അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാൻ ഏതെങ്കിലും സര്‍ക്കാര്‍ ഐഡൻ്റിറ്റി കാര്‍ഡ് മാത്രമാണ് ആവശ്യമുള്ളത്. എന്നാൽ രോഗാവസ്ഥകളുള്ളതിൻ്റെ പേരിൽ വാക്സിൻ സ്വീകരിക്കുന്ന 45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ രോഗാവസ്ഥ സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം. അതേസമയം, ഏതൊക്കെ രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് വാക്സിൻ സ്വീകരിക്കാൻ അര്‍ഹതയെന്ന കാര്യത്തിൽ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
എല്ലായിടത്തും സൗജന്യമല്ല
രാജ്യത്തെ പതിനായിരത്തോളം സര്‍ക്കാര്‍ ആശുപത്രികളിൽ സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവര്‍ ഒരു തുക ഫീസായി നൽകേണ്ടി വരും. ഈ ഫീസ് എത്രയായിരിക്കുമെന്ന് മൂന്നോ നാലോ ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.