ആപ്പ്ജില്ല

ഗാന്ധി കൊല; ഗോഡ്‌സെയുടെ കോടതി മൊഴി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ഹിന്ദു മഹാസഭ

ഗാന്ധിയെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ വിഭജനത്തിന് ഇടയാക്കിയതിനാലാണെന്ന് തീവ്രഹിന്ദുവാദികൾ. ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയതിന് അനുകൂല നിലപാടാണ് എന്നും തീവ്രഹിന്ദുക്കൾ സ്വീകരിക്കുന്നത്.

Samayam Malayalam 16 Nov 2019, 2:05 pm


ഗ്വാളിയർ: ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെക്ക് വീണ്ടും വീര പരിവേഷം നൽകി തീവ്രഹിന്ദുവാദികൾ. ഗാന്ധിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് നടന്ന വിചാരണയിൽ ഗോഡ്‌സെ കോടതിയിൽ നൽകിയ മൊഴി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഹിന്ദു മഹാസഭ ഉന്നയിച്ചിരിക്കുന്നത്. ഗോഡ്‌സെയുടെ 70 ാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് ഹിന്ദു മഹാസഭാ നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്.

ഗ്വാളിയറിലെ ഹിന്ദുമഹാസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗോഡ്‌സെയെയും ഗാന്ധിയുടെ കൊല ആസൂത്രണം ചെയ്യുന്നതിൽ പങ്കാളിയായിരുന്ന നാരായൺ ആപ്തെയെയും അനുസ്‌മരിച്ചു. പോലീസ് സുരക്ഷയിൽ നടന്ന ചടങ്ങിൽ ഗോഡ്‌സെയുടെയും ആപ്തെയുടെയും ചിത്രത്തിന് മുന്നിൽ നേതാക്കൾ ആരതിയുഴിഞ്ഞു.

Also Read: ഫാത്തിമയുടെ മരണം: അധ്യാപകൻ സുദർശൻ പത്മനാഭനെ ഉടൻ ചോദ്യം ചെയ്യും

മുഖ്യപ്രഭാഷകനായിരുന്ന കൈലാഷ് നാരായൺ ശർമ ഗോഡ്‌സെയുടെ സംഭാവനകളെ കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യസമരത്തിൽ സംഭാവനകൾ നൽകിയ നേതാവായിരുന്നു ഗോഡ്‌സെ എന്ന് ശർമ പറഞ്ഞു. ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മരണത്തിന് ഇടയാക്കിയ ഇന്ത്യ വിഭജനത്തിന് കാരണക്കാരനായ ഗാന്ധിയെയാണ് ഗോഡ്‌സെ വധിച്ചതെന്നും ശർമ പ്രസംഗത്തിൽ സൂചിപ്പിച്ചു.

2017ൽ ഹിന്ദു മഹാസഭാ ഓഫീസ് ഗോഡ്‌സെ ക്ഷേത്രമായി രൂപീകരിക്കാൻ ശ്രമിച്ചപ്പോൾ പോലീസ് പിടിച്ചെടുത്ത ഗോഡ്‌സെവിഗ്രഹം തിരികെ നൽകണമെന്ന് നേതാക്കൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യുവക് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലാണ് ഗോഡ്‌സെയുടെ ചരമവാർഷികം ആചരിച്ചത്. അതെ സമയം, ഗ്വാളിയാറിൽ നടന്ന ചടങ്ങിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാഷ്ട്രപിതാവിന്റെ ഘാതകർക്ക് ഇത്തരത്തിൽ വീരപരിവേഷം നൽകുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്