ജയ്പുര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയ്പൂരിൽ സിഎഎക്കെതിരെ നടന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുത്താണ് അശോക് ഗെലോട്ടിന്റെ വിമർശനങ്ങൾ.
'പൗരത്വ നിയമ ഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും പുനഃപരിശോധിക്കണം. ഭരണഘടനയ്ക്ക് എതിരാണത്. ഇത് പിന്‍വലിച്ച് രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം' ഗെലോട്ട് പറഞ്ഞു. സിഎഎയും എൻആർസിയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു ജയ്പൂരിൽ പ്രതിഷേധയോഗം നടന്നത്.
Also Read: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാർക്കും ക്ഷണം; വീണ്ടും താരമായി കെജ്രിവാൾ
പ്രതിഷേധക്കാർക്കൊപ്പം സംസ്ഥാനത്തെ സർക്കാരും കോൺഗ്രസും ഉണ്ടെന്നും ഗെലോട്ട് പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്ററിൽ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള ചോദ്യമുണ്ടെന്ന് പറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി. തനിക്ക് അത് അറിയില്ലെന്നും, ഇത്തരത്തിൽ ആർക്കേലും തടങ്കൽ പാളയത്തിലേക്ക് പേകേണ്ട സാഹചര്യമുണ്ടായാൽ താനായിരിക്കും ആദ്യം പോവുകയെന്നും അദ്ദേഹം പറഞ്ഞു.
'നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശം സർക്കാരിനുണ്ട്, എന്നാല്‍ ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ടായിരിക്കണമത്. ഡൽഹിയിലെ ഷഹീൻ ബാഗിലേതുപോലെ നിരവധിയിടങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. രാജസ്ഥാനിലുൾപ്പെടെ. സർക്കാർ ജനങ്ങളുടെ വികാരം മനസിലാക്കേണ്ടിയിരിക്കുന്നു.' അശോക് ഗെലോട്ട് പറഞ്ഞു.