ഹാമിര്‍പുര്‍: ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്നതാണ് നിയമമെങ്കിൽ യുപി പോലീസ് ഹെൽമറ്റില്ലാതെ കാറോടിച്ചതിന്‍റെ പേരിൽ പിഴയീടാക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ ഹാമിർപുരിലാണ് നാടകീയമായ സംഭവം അരങ്ങേറിയിരിക്കുന്നത്.
മൊബൈൽ ഫോണിൽ ഇ- ചലാൻ ലഭിച്ചപ്പോഴാണ് പ്രശാന്ത് തിവാരിയെന്നയാൾ പോലീസ് പിഴചുമത്തിയ കാര്യം അറിയുന്നത്. 2019 നവംബറിൽ മഹീന്ദ്ര ബെലോറോ ഓടിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അതുകൊണ്ട് 500 രൂപ പിഴയടക്കണമെന്നുമാണ് ആർഡിഒ അയച്ചിരിക്കുന്ന ചലാനിൽ പറഞ്ഞിരിക്കുന്നതെന്നതാണ് രസകരമായ കാര്യം.
Also Read: സിഎഎയിൽ തട്ടി മഹാരാഷ്ട്ര സർക്കാർ വീഴുമോ; സഖ്യകക്ഷികളോട് നിലപാട് വ്യക്തമാക്കി ഉദ്ധവ്
മോട്ടോർ വെഹിക്കിൾ ഭേദഗതി നിയമത്തിന് ശേഷം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പോലീസ് പലരിൽ നിന്നും പിഴയീടക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. യുപിയിൽ തന്നെ മറ്റൊരാൾ ഇത്തരത്തിൽ ഫോർ വീലർ ഓടിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്നതിന്‍റെ പേരിൽ പിഴയടക്കേണ്ടി വന്നിട്ടുണ്ട്. പീയുഷ് വർഷ്നേയ് എന്നയാൾക്കാണ് ഇത്തരത്തിൽ പിഴയൊടുക്കേണ്ടി വന്നത്.
കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്നതിന്‍റെ പേരിൽ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും പിന്നീട് പ്രതിഷേധ സൂചകമായി കാറോടിക്കുമ്പോളും ഹെൽമറ്റ് ധരിക്കാറുണ്ടെന്നുമാണ് പീയുഷ് പറയുന്നത്. കഴിഞ്ഞവർഷം ആഗസ്റ്റ് 27നായിരുന്നു 500 രൂപ പിഴയടക്കണമെന്ന് ഇദ്ദേഹത്തിന് ചലാൻ വരുന്നത്. പിന്നീടിങ്ങോട്ട് പ്രതിഷേധ സൂചകമായി ഇദ്ദേഹം ഹെൽമറ്റ് ധരിച്ചാണ് കാറോടിക്കുന്നത്.