ആപ്പ്ജില്ല

സ്വാതന്ത്ര്യ ദിനാഘോഷം: കനത്ത സുരക്ഷയില്‍ തലസ്ഥാന നഗരി

ഇത്രയും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടും ഇന്നലെ പാര്‍ലമെന്റിന് സമീപം ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെ വധശ്രമമുണ്ടായത് കനത്ത ആശങ്കയാണ് നല്‍കുന്നത്

Samayam Malayalam 14 Aug 2018, 1:07 pm
ന്യൂഡല്‍ഹി: രാജ്യം നാളെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. തന്ത്രപ്രധാനമേഖലകളില്‍ ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Samayam Malayalam independencedayyy


ഉത്തരേന്ത്യയില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ അതിശക്തമാണ്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

ഇതിനിടെ രണ്ടു ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിലേക്ക് കടന്നതായി രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയടക്കം എട്ടു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ത്രിതല സുരക്ഷ ഒരുക്കിയത്.

ഇത്രയും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടും ഇന്നലെ പാര്‍ലമെന്റിന് സമീപം ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെ വധശ്രമമുണ്ടായത് കനത്ത ആശങ്കയാണ് നല്‍കുന്നത്.

വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തി. വധശ്രമം നടന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, തലസ്ഥാനത്തെ അതീവസുരക്ഷാ മേഖല. പാര്‍ലമെന്റ് സ്ട്രീറ്റിനോട് ചേര്‍ന്നുള്ള റഫി മാര്‍ഗ്ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് സ്ഥതി ചെയ്യുന്നത് എം.പിമാരുടെ താമസസ്ഥലം കൂടിയായ വി.പി ഹൗസ് അഥവാ വിതല്‍ ഭായ് പട്ടേല്‍ ഹൗസ് വളപ്പില്‍ തന്നെയാണ്.

പാര്‍ലമെന്റില്‍ നിന്ന് ഏകദേശം ഇരുനൂറ് മീറ്റര്‍ മാത്രം അകലെയുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവര്‍ നിരന്തരം പരിപാടികളില്‍ പങ്കെടുക്കുന്ന സ്ഥലമാണ്. അത് മാത്രമല്ല, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ശാസ്ത്രി ഭവന്‍, റെയില്‍ ഭവന്‍, കൃഷി ഭവന്‍, ആകാശവാണി, പി.റ്റി.ഐ ബില്‍ഡിംഗ്, ഇന്ത്യന്‍ ന്യൂസ്പേപര്‍ സൊസൈറ്റി ബില്‍ഡിംഗ്, യു.എന്‍.ഐ, പ്രസ്‌ക്ലബ്ബ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ അമ്പത് മീറ്റര്‍ പരിധിക്കുള്ളിലാണ്.

മെട്രോസ്റ്റേഷന്‍, വിമാനത്താവളങ്ങള്‍, സൈനിക ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ സൈന്യത്തിന് പുറമെ ആകാശനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ട കനത്ത സൈന്യസുരക്ഷയിലാണ്. പ്രധാന റോ‍‍ഡുകളില്‍ ബുധനാഴ്ച വൈകീട്ട് വരെ ഓരോ പത്തുമിനുട്ടിലും സൈന്യത്തിന്‍റെ പട്രോളിങ് നടക്കും. കശ്മീര്‍ താഴ്വരയില്‍ പാരാ കമാന്‍ഡോകള്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. അതിര്‍ത്തിഗ്രാമങ്ങളില്‍ ബി.എസ്.എഫിന് പുറമെ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംസ്ഥാന പൊലീസിനൊപ്പം സൈന്യവും സുരക്ഷയൊരുക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്