ആപ്പ്ജില്ല

ലഡാഖില്‍ ചില തർക്കപ്രദേശങ്ങളിൽ നിന്ന് പിന്‍വാങ്ങി ഇന്ത്യയും ചൈനയും

അതിർത്തിയിലെ സംഘർഷത്തിന് അയവ്. ഇന്ത്യ, ചൈന സൈന്യങ്ങൾ ചിലയിടങ്ങളിൽ നിന്ന് പിൻവാങ്ങുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് സൈന്യം 2.5 കിലോമീറ്റർവരെ പിന്നോട്ട് നീങ്ങിയെന്ന് വാർത്താ ഏജൻസി

Samayam Malayalam 9 Jun 2020, 5:47 pm
ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ലഡാഖില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ ചില സ്ഥലങ്ങളില്‍ നിന്ന് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാഖില്‍ നിന്നാണ് സൈന്യങ്ങള്‍ പിന്‍വാങ്ങിയത്. ചൈനീസ് സൈന്യം ചില മേഖലകളില്‍ 2.5 കിലോമീറ്റര്‍ വരെ പിന്നിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam india and china forces disengage from some locations in eastern ladakh reports ani
ലഡാഖില്‍ ചില തർക്കപ്രദേശങ്ങളിൽ നിന്ന് പിന്‍വാങ്ങി ഇന്ത്യയും ചൈനയും


അടുത്തയാഴ്‍ച്ച ഇന്ത്യ - ചൈന സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇരു സൈന്യവും തയാറായത് എന്നത് ശ്രദ്ധേയമാണ്. പട്രോളിങ് പോയിന്‍റ് 14, 15, ഹോട്ട്‍സ്പ്രിങ്‍സ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് വെളിപ്പെടുത്തി.

ജൂണ്‍ ആറിന് ലഫ്റ്റനന്‍റ് ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷമാണ് പുതിയ നീക്കം. ഗാല്‍വന്‍ വാലി, പിപി-15, ഹോട്ട്‍സ്പ്രിങ്‍സ്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇരുസൈന്യവും പിന്മാറ്റം നടത്തിയത്. ബറ്റാലിയന്‍ കമാന്‍ഡര്‍തലത്തില്‍ ഇരു സൈന്യവും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ഹോട്ട്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുസൈന്യവും പിന്‍വാങ്ങിയതെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്ന് വാഹനങ്ങളും സൈനികരെയും പിന്‍വലിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം പിന്‍വാങ്ങിയെന്ന് ഉറപ്പില്ല.

കിഴക്കന്‍ ലഡാഖില്‍ ഇവിടെ നിന്നാണ് ചൈന അതിര്‍ത്തി ലംഘിച്ചതെന്നാണ് ഇന്ത്യന്‍ സൈന്യം ആരോപിക്കുന്നത്.

ഉഭയകക്ഷി സമ്മതത്തോടെ നിലവിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തയാറാകുമെന്നാണ് ഇന്ത്യയും ചൈനയും ഇതുവരെയെടുത്ത നിലപാട്. കഴിഞ്ഞ മാസം ആദ്യമാണ് ചൈന, ലഡാഖ് അതിര്‍ത്തിയില്‍ അനിയന്ത്രിതമായ സൈനിക മുന്നേറ്റം നടത്തിയത്. ചൈന അവകാശവാദമുന്നയിക്കുന്ന പാംഗോങ് സോ, ഗാല്‍വന്‍ വാലി, ഡെംചോക്, ദൗലത് ബെഗ് ഓള്‍ഡി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം കര്‍ശനമായ നിലപാട് ആണെടുത്തത്.

നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സൈനിക റിസര്‍വുകളില്‍ ചൈന, ആയുധങ്ങളും സംഭരിക്കാന്‍ തുടങ്ങിയിരുന്നു. ആര്‍ട്ടിലറി തോക്കുകള്‍, വാഹനങ്ങള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ എത്തിച്ചു - വാര്‍ത്താ ഏജന്‍സി പിറ്റിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാംഗോങ് നദി പ്രദേശത്ത് ഇന്ത്യ നിര്‍മ്മിക്കുന്ന ഒരു റോഡും ഗാല്‍വന്‍ വാലിയില്‍ നിര്‍മ്മിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ച പുതിയ റോഡുമാണ് ചൈനയെ ചൊടിപ്പിച്ചത്. മെയ് 5,6 ദിവസങ്ങളില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. മെയ് 9ന് നോര്‍ത്ത് സിക്കിമില്‍ സമാനമായ മറ്റൊരു സംഭവവും ഉണ്ടായി.

ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം നിയന്ത്രണരേഖയ്ക്ക് 3488 കിലോമീറ്റര്‍ പ്രദേശത്തിന് മേലാണ്. ഇതില്‍ ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശും ഉള്‍പ്പെടുന്നു. സതേണ്‍ ടിബറ്റ് എന്നാണ് ചൈന, അരുണാചല്‍ പ്രദേശിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യ വര്‍ഷങ്ങളായി ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്