ആപ്പ്ജില്ല

കൊറോണ വൈറസിന് ഹോമിയോ മരുന്ന്; കേന്ദ്രസര്‍ക്കാര്‍ അവകാശവാദം

ഹോമിയോ മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസ് തടയാൻ കഴിയുമെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ ആയുഷ് മന്ത്രാലയം. യുനാനി, ആയുർവേദം തുടങ്ങിയ ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വകുപ്പ് ആണ് കൊറോണ ചികിത്സിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടത്

Samayam Malayalam 29 Jan 2020, 5:00 pm
ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന് ഹോമിയോപ്പതി യുനാനി മരുന്നുകള്‍ ഫലപ്രദമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുര്‍വേദം, യോഗ, യുനാനി, നാച്ചുറോപതി, സോവ റിഗ്‍പ, ഹോമിയോപതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ മന്ത്രാലയം. നിലവില്‍ കൊറോണയ്‍ക്ക് ചികിത്സയോ വാക്സിനോ ഇല്ല. ഇതിനിടയ്‍ക്കാണ് കൊറോണയ്ക്ക് മരുന്നുണ്ടെന്ന് അവകാശവാദം.
Samayam Malayalam india ayush ministry claims to have homeopathic medicine for novel coronavirus
കൊറോണ വൈറസിന് ഹോമിയോ മരുന്ന്; കേന്ദ്രസര്‍ക്കാര്‍ അവകാശവാദം


  1. കൊറോണ തടയാന്‍ ഹോമിയോ മരുന്ന്?
    ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി ആണ് ഹോമിയോ മരുന്നിന് അംഗീകാരം നല്‍കിയത്. ആഴ്‍സെനിക്കം ആല്‍ബം 30 എന്ന മരുന്ന് ആണ് ഹോമിയോപതി അനുസരിച്ച് നിര്‍ദേശിക്കുന്നത്. കൊറോണ വൈറസിന് പ്രതിരോധം എന്ന നിലയ്‍ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഇന്‍ഫ്ലൂവെന്‍സ് പോലെയുള്ള അസുഖങ്ങള്‍ക്കും ഈ മരുന്ന് ഇതേ പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
  2. മരുന്ന് ഉപയോഗിക്കാനുള്ള നിര്‍ദേശം
    വെറുവയറ്റില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി മരുന്ന് ഉപയോഗിക്കണം. രോഗലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഒരു മാസത്തിന് ശേഷം വീണ്ടും മരുന്ന് ഉപയോഗിക്കണം. ഏതാനും ആയുര്‍വേദ മരുന്നുകളും യുനാനി മരുന്നുകളും ചില വീട്ടിലെ പൊടിക്കൈകളും ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
  3. കൊറോണ പകരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍
    വ്യക്തിശുചിത്വം പാലിക്കുക. 20 സെക്കന്‍റുകള്‍ എങ്കിലും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ വിരലുകള്‍കൊണ്ട് സ്‍പര്‍ശിക്കാതിരിക്കുക. അസുഖബാധിതരോട് അടുത്ത് ഇടപഴകാതിരിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. ഒപ്പം ചുമ, തുമ്മല്‍ വരുമ്പോള്‍ മുഖം മറയ്ക്കുക. ജോലിക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുമ്പോള്‍ എന്‍95 മാസ്‍കുകള്‍ ഉപയോഗിക്കുക.
  4. കൊറോണയ്‍ക്ക് മരുന്നുണ്ടോ?
    നിലവില്‍ കൊറോണ തടയാന്‍ ചൈന നഗരങ്ങള്‍ തന്നെ അടച്ചിടുകയാണ്. ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസതടസ്സംവരെ കൊറോണ കാരണം ഉണ്ടാകാം. ചൈനയില്‍ 132 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 6000 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു സമുദ്രവിഭവ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നത്. കൊറോണയ്ക്ക് വാക്സിന്‍ കണ്ടെത്തിയിട്ടില്ല. തല്‍ക്കാലം സമ്പര്‍ക്കം തടയുക മാത്രമാണ് പോംവഴി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്