ശക്തരുടെ പട്ടികയിൽ 34ാമത് നിർമ്മല സീതാരാമൻ
ഫോബ്സ് മാഗസിന്‍റെ ശക്തരായ വനിതകളുടെ പട്ടികയിൽ 34ാമതാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രി. മന്ത്രി എന്ന നിലയിൽ നിർമ്മല സീതാരാമൻ പൂർണ്ണ പരാജയമാണെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്നിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കവെയാണ് നിർമ്മലയെ തേടി മറ്റൊരു അംഗീകാരം എത്തിയിരിക്കുന്നത്. ഇന്ത്യ പോലൊരു രാജ്യത്തിന്‍റെ ആദ്യ വനിതാ ധമന്ത്രിയാണെന്നതാണ് ഇവർക്ക് പട്ടികയിലിടം നൽകിയത്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായും നിർമ്മല സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിവാദങ്ങൾക്കിടെ കരുത്തയായി നിർമ്മല
രാജ്യത്തേർപ്പെടുത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുകൊണ്ട് യാതൊരു ഗുണവും ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ഫോബ്സിന്‍റെ പട്ടികയിൽ ധനമന്ത്രി ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിലുൾപ്പെട്ടത് നേട്ടമായാകും ഇനി ബിജെപിയും മന്ത്രിയും വിലയിരുത്തുക. ഇത് മന്ത്രിയുടെ പ്രവർത്തനമികവിന് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരമാണെന്നും ബിജെപി വാദിച്ചേക്കും.
ഉള്ളിവിലയും വിവാദ പരാമർശവും
രാജ്യത്ത് ഉള്ളിവില കുതിക്കുന്നതിനിടെ സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ ധനമന്ത്രി നൽകിയ മറുപടി വിവാദമായിരുന്നു. 'ഞാന്‍ അധികം ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്. അതിനാല്‍ ഉള്ളി വില ഉയര്‍ന്നത് വ്യക്തിപരമായി എന്നെ ബാധിച്ചിട്ടില്ല' എന്നായിരുന്നു അവരുടെ മറുപടി. രാജ്യത്തെ ജനങ്ങളെയാകെ ബാധിച്ച ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെ ഇതൊന്നും ബാധിച്ചിട്ടില്ലെന്ന നിരുത്തരവാദപരമായ മറുപടിയ്ക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ധനമന്ത്രിക്കെതിരെ രാജ്യത്തൊട്ടാകെ വികാരം ഉണരുകയും ചെയ്തിരുന്നു.
ഫോബ്സ് പട്ടികയിലെ മറ്റ് ഇന്ത്യൻ വനിതകൾ
നിർമ്മല സീതാരാമനെ കൂടാതെ മൂന്ന് ഇന്ത്യൻ വനിതകളാണ് ആദ്യ 100ൽ ഉൾപ്പെട്ടിരിക്കുന്നത്. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര പട്ടികയിൽ 54ാം സ്ഥാനത്താണ്. ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ 65ാം സ്ഥാനവും നേടി. രാജ്യത്തെ ഏറ്റവും വലിയ ബയോഫാർമസ്യൂട്ടിക്കൽ 1978ലായിരുന്നു സ്ഥാപിതമായത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കൺസ്യൂമർ കമ്പനിയായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഒയുമായ ജഗ്തിയാനി പട്ടികയിൽ 96-ാം സ്ഥാനവും നേടി.
പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാർ
ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലാണ് പട്ടികയിൽ ഒന്നാമതെത്തിയത്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്‍റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വനിത മേധാവിയാണ് രണ്ടാമതുള്ള ക്രിസ്റ്റിൻ ലഗാർഡ്. മൂന്നാം സ്ഥാനം നാൻസി പെലോസിയ്ക്കാണ്. നാലാമത് യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയ്നും. അഞ്ചാംസ്ഥാനത്തെത്തിയത് ജെനറൽ മോട്ടേഴ്സ് സിഇഒ മേരി ബാർറയാണ്.