ആപ്പ്ജില്ല

'ലോകം പഴയതുപോലെയാകില്ല'; ലോക്ക് ഡൗണിനു ശേഷമുള്ള ജീവിതം ഇനി ഇങ്ങനെയാണ്

വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നതു വരെ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരേണ്ടി വരും

Samayam Malayalam 23 Apr 2020, 12:34 pm
കൊവിഡ് 19 പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 46 ദിവസത്തെ ലോക്ക് ഡൗണിനു ശേഷം എല്ലാം പഴയപടിയാകുമെന്ന് കരുതുന്നവര്‍ കുറവല്ല. കേരളത്തിലടക്കം കൊവിഡ് 19 രോഗബാധയില്‍ വലിയ കുറവുണ്ടാകുന്നതോടെ ലോക്ക് ഡൗൺ ഇനി നീട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം എല്ലാം പഴയപടിയാകുമോ എന്ന ചോദ്യം ബാക്കിയാണ്.
Samayam Malayalam india will see a new normal life after lockdown as threat of coronavirus resurgence will continue for years
'ലോകം പഴയതുപോലെയാകില്ല'; ലോക്ക് ഡൗണിനു ശേഷമുള്ള ജീവിതം ഇനി ഇങ്ങനെയാണ്



ലോക്ക്ഡൗൺ അവസാനിപ്പിച്ച് ചൈന

ഔദ്യോഗികമായി ലോക്ക്ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും ജനജീവിതം ഉടനെങ്ങും കൊവിഡ് കാലത്തിനു മുൻപത്തേതു പോലെയാകില്ലെന്ന് ചൈനയില്‍ നിന്നുള്ള സൂചന. രണ്ട് മാസത്തെ ലോക്ക്ഡൗണിനു ശേഷം ചൈനയിലെ മിക്ക കേന്ദ്രങ്ങളും സര്‍ക്കാര്‍ തുറന്നു കൊടുത്തു കഴിഞ്ഞു. ജനുവരി 23ന് വുഹാനില്‍ ആരംഭിച്ച ലോക്ക്ഡൗൺ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. രാജ്യത്ത് 75 കോടിയോളം ജനങ്ങളെയാണ് ചൈന കര്‍ശന ലോക്ക്ഡൗണിലാക്കിയത്. എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ 76 ദിവസത്തെ ലോക്ക്ഡൗൺ ഹൂബെ പ്രവിശ്യയില്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇത് പുതിയ 'നോര്‍മല്‍ ലൈഫ്'

ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാമെന്ന് പറഞ്ഞാലും പഴയ ജീവിതരീതികള്‍ അതേപടി തുടരാമെന്ന് അര്‍ധമില്ല. ചൈനയില്‍ ഓഫീസുകളും ഭക്ഷണശാലകളും ട്രെയിനുകളും വരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം പഴയ പടിയാണെന്ന് പറയാനാകില്ല. കൊവിഡ് 19 വൈറസ് ബാധയുടെ ഭീഷണി ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയും ശക്തമാണ്. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്.

വാക്സിനു മുൻപ് ഒറ്റമൂലി ഒന്നു മാത്രം - സാമൂഹിക അകലം

ലോകത്തെ മറ്റു ഭാഗങ്ങളും ചൈനയുടെ മാതൃക തന്നെയാണ് പിന്തുടരേണ്ടി വരിക. 2022 വരെയെങ്കിലും പലപ്പോഴായി ശാരീരിക അകലം പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരേണ്ടി വരുമെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരിക്കല്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടു മാത്രം രോഗബാധ അവസാനിക്കില്ല. സമൂഹത്തിന് വൈറസിനെതിരെ പ്രതിരോധശേഷി കൈവരുന്നതു വരെ വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരേണ്ടി വരും. ഇതിനു വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായ വാക്സിൻ വികസിപ്പിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വാര്‍ത്തകള്‍.

പുതിയ പതിവുകാഴ്ചകള്‍

പൊതുസ്ഥലങ്ങളില്‍ ശരീരതാപനില പരിശോധിക്കുന്നതും ഇടവിട്ട് പരിശോധനകള്‍ നടത്തുന്നതും സാമൂഹിക അകലം പാലിക്കുന്നതുമെല്ലാം ഇനി കുറച്ചു കാലമെങ്കിലും ജീവിതരീതിയുടെ ഭാഗമാകും. അധികം ജീവിക്കാരുള്ള ഓഫീസുകളില്‍ സ്റ്റാഫിനെ പല ടീമുകളായി തിരിക്കുന്നതാണ് ബീജിങില്‍ കണ്ടുവരുന്ന രീതി. കൂടാതെ കെട്ടിടങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിനും പരിമിതികളുണ്ടാകും. രോഗലക്ഷണങ്ങളുള്ളവരെ ഓഫീസിലെത്തുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. രണ്ടാമത് രോഗബാധ ഉണ്ടാകുന്നതു തടയാനുള്ള ശ്രമത്തിലാണ് ബീജിങിൽ അധികൃതര്‍. ലോക്ക്ഡൗണിനു ശേഷം ഇന്ത്യൻ നഗരങ്ങളിലും ഈ കാഴ്ചകള്‍ പരിമിതമാകും. വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ക്കെല്ലാം ചൈനയില്‍ ഇപ്പോഴും നിയന്ത്രണമുണ്ട്. ഭക്ഷണശാലകളില്‍ മേശകളുടെ എണ്ണം കുറച്ചതിനു പുറമെ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കാവുന്നവരുടെ പരമാവധി എണ്ണം മൂന്നായി ചുരുക്കിയിട്ടുമുണ്ട്. പലര്‍ക്ക് വിളമ്പാനുള്ള ഭക്ഷണം ഒരു പാത്രത്തില്‍ നല്‍കുന്നതും നിര്‍ത്തി. മേശകള്‍ തമ്മില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. കൂടാതെ ഉള്ളില്‍ പ്രവേശിക്കുന്നതിനു മുൻപ് സാനിറ്റൈസറിന്‍റെ ഉപയോഗവും നിര്‍ബന്ധം. കൂടാതെ പൊതുസ്ഥലത്ത് മാസ്കുകളും നിര്‍ബന്ധമാണ്.

എത്രനാള്‍ തുടരും കൊവിഡ് ഭീഷണി?

കൊവിഡ് 19 നെതിരെ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ച് വിതരണം ചെയ്യുന്നതു വരെ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരേണ്ടി വരും. നിലവില്‍ പല രാജ്യങ്ങളിലായി മുന്നേറുന്ന 75ഓളം വാക്സിൻ പരീക്ഷണങ്ങളില്‍ ചിലതെങ്കിലും ക്ലിനിക്കല്‍ പരിശോധനയില്‍ വിജയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടകം 5 വാക്സിനുകള്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. ഇവ വിജയിച്ചാല്‍ ഒന്നര വര്‍ഷത്തിനകം വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് ലോകജനതയ്ക്ക് വിതരണം ചെയ്യാനായേക്കും. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച് ക്ലിനിക്കല്‍ പരീക്ഷണത്തിനൊരുങ്ങുന്ന വാക്സിൻ ഫലപ്രദമാകാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. സെപ്റ്റംബറോടെ 10 ലക്ഷം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ശ്രമം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്