ആപ്പ്ജില്ല

നിയന്ത്രണരേഖ മാറ്റിവരയ്ക്കാന്‍ അനുവദിക്കില്ല; സംഘര്‍ഷസാധ്യതയുണ്ട്; പ്രതീക്ഷ ചര്‍ച്ചയില്‍: കരസേന മേധാവി

ലഡാഖില്‍ എത്തിയ കരസേന മേധാവി സൈനിക ഉദ്യോഗസ്ഥരോട് ചര്‍ച്ചകള്‍ നടത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് നരാവനെ. ഇന്ത്യ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരുമെന്നും നരാവനെ അഭിമുഖത്തില്‍ പറഞ്ഞു.

Samayam Malayalam 4 Sept 2020, 12:24 pm
ലഡാഖ്: യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷസാധ്യത നിലവിലുണ്ടെന്ന് സമ്മതിച്ച് ഇന്ത്യയുടെ കരസേന മേധാവി എംഎം നരാവനെ. സാഹചര്യം പരിഗണിച്ച് മുന്‍കരുതലായി സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഇത് നമ്മുടെ സുരക്ഷയ്‍ക്ക് വേണ്ടിയാണെന്നും ലഡാഖ് സന്ദര്‍ശിച്ച കരസേന മേധാവി, വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.
Samayam Malayalam MM Naravane, India Army Chief - NBT
കരസേന മേധാവി എംഎം നരാവനെ - File / NBT



"രണ്ടു മൂന്ന് മാസങ്ങളായി സംഘര്‍ഷം നിലവിലുണ്ട്. സൈനികതലത്തിലും അല്ലാതെയും ചൈനയുമായി ചര്‍ച്ച നടത്തിവരികയാണ്. ഇത് ഭാവിയിലും തുടരും. സംഭാഷണങ്ങളിലൂടെ എല്ലാ പ്രശ്‍നങ്ങളും പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി മാറ്റാന്‍ അനുവദിക്കില്ല" - എംഎം നരാവനെ അഭിമുഖത്തില്‍ പറഞ്ഞു.

ലഡാഖില്‍ സെപ്റ്റംബര്‍ മൂന്നിനാണ് കരസേന മേധാവി എത്തിയത്. ദക്ഷിണ പാംഗോങ് പ്രദേശത്ത് ചൈന നിയന്ത്രണരേഖ ലംഘിച്ച് നിര്‍മ്മാണങ്ങള്‍ക്കു ശ്രമിച്ചെന്നും ഇത് ഇന്ത്യന്‍ സൈന്യം തുരത്തിയെന്നും കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് അവസാനമായിരുന്നു ഈ പ്രകോപനം. ചൈന ഇത് നിഷേധിക്കുകയാണ്.

ജൂണ്‍ മാസം ഇന്ത്യ - ചൈന സൈനികര്‍ ലഡാഖിലെ ഗാല്‍വന്‍ താഴ്‍വരയില്‍ മുഷ്‍ടിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചത്. ചൈനീസ് സൈന്യത്തിലും ആള്‍നാശം ഉണ്ടായെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും കണക്കുകള്‍ പുറത്തുവിട്ടില്ല. 45 വര്‍ഷത്തിനിടയ്‍ക്ക് ആദ്യമായിട്ടാണ് ജൂണില്‍ ഇന്ത്യ - ചൈന സൈനികര്‍ പരസ്‍പരം അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയത്.

ജൂണിലുണ്ടായ സംഘര്‍ഷത്തിന് ശേഷവും നരാവനെ ലഡാഖില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്ന് സൈനികരെ കാണാന്‍ ലഡാഖില്‍ എത്തി.

Also Read: ചൈനയോടുള്ള തര്‍ക്കത്തില്‍ ഇന്ത്യയ്‍ക്ക് നഷ്‍ടമായ അഞ്ച് അവസരങ്ങള്‍

അതിര്‍ത്തിയിലെ പുതിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ, ചൈനീസ് ബന്ധമുള്ള 118 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചു. രാജ്യസുരക്ഷയ്‍ക്ക് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു നിരോധനം. ജൂണിലെ സംഘര്‍ഷത്തിന് ശേഷം ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ആപ്പുകള്‍ നിരോധിച്ച നടപടി അപലപിച്ച ചൈന, ഏറ്റവും പുതിയ പ്രകോപനത്തില്‍ ചര്‍ച്ചയ്‍ക്ക് തയാറാണെന്നും അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്