ആപ്പ്ജില്ല

ലഡാഖിൽ സൈന്യം സജ്ജം; യുദ്ധത്തിന് തയ്യാറെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ

ശൈത്യകാലത്ത് ഇന്ത്യൻ സൈനികർക്ക് യുദ്ധം ചെയ്യാൻ കഴിയില്ലെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ടിനുള്ള മറുപടി കൂടിയാണ് നോർത്തേൺ കമാൻഡ് വക്‌താവ് നൽകിയത്. ചൈനയ്‌ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായത്

Samayam Malayalam 16 Sept 2020, 8:34 pm
ന്യൂഡൽഹി: അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനിടെ ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. കിഴക്കൻ ലഡാഖിൽ ശൈത്യകാലത്തടക്കം യുദ്ധത്തിന് തയ്യാറാണെന്ന് നോർത്തേൺ കമാൻഡ് വക്‌താവ് വ്യക്തമാക്കി. ഇന്ത്യൻ സൈന്യം പൂർണ ഒരുക്കത്തിലാണ്. ചൈനയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായാൽ മാനസികവും ശാരീരികവുമായി തയ്യാറെടുത്ത ഇന്ത്യൻ സൈനികരെയാകും ചൈനയ്‌ക്ക് നേരിടേണ്ടി വരുകയെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam indian army fully prepared to war in eastern ladakh says northern command
ലഡാഖിൽ സൈന്യം സജ്ജം; യുദ്ധത്തിന് തയ്യാറെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ


Also Read: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ മുരളീധരൻ 'റിസ്കെടുത്തു'; 'ഇങ്ങനൊരു കേന്ദ്രമന്ത്രിയെ 15 വര്‍ഷത്തിനിടയ്ക്ക് കണ്ടിട്ടില്ല'

ശാരീരികവും മാനസികവുമായ കരുത്തരായ ഇന്ത്യൻ സൈന്യത്തെ നേരിടാൻ നഗര പ്രദേശങ്ങളിൽ നിന്നുള്ള ചൈനീസ് പട്ടാളത്തിന് സാധിക്കില്ല. ഇത്തരം മേഖലകളിൽ അവർക്ക് കൂടുതൽ കാലം സേവനം നടത്താൻ കഴിയില്ല. ചർച്ചകൾ അടക്കമുള്ള വിഷയങ്ങളുമായി മുന്നോട്ട് പോകാൻ രാജ്യം ആഗ്രഹിക്കുന്നത് പോലെ തന്നെ സൈനിക തലത്തിൽ അതിർത്തി പ്രശ്‌നങ്ങളിൽ സൈന്യം സജ്ജമാണ്. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നോർത്തേൺ കമാൻഡ് വ്യക്തമാക്കി.

നവംബറിന് ശേഷം ലഡാഖിൽ മഞ്ഞ് വീഴ്‌ച ശക്തമാകും. താപനില മൈനസ് നാൽപ്പത് വരെ എത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലും ഇന്ത്യൻ സൈനികർക്ക് മികച്ച രീതിയിൽ പ്രവർത്തനം നടത്താൻ കഴിയും. ശൈത്യകാലത്തെ യുദ്ധത്തിൽ ഏറെ പരിചയസമ്പന്നരാണ് ഇന്ത്യക്കുള്ളത്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിനോടു പ്രതികരിക്കവെ ഇന്ത്യൻ വക്‌താവ് പറഞ്ഞു.

Also Read: സംസ്ഥാനത്ത് ഇതുവരെ 480 കൊവിഡ് മരണം; നിരീക്ഷണത്തിലുള്ളത് 2,11,037 പേർ, കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്

ശൈത്യകാലത്ത് ഇന്ത്യൻ സൈനികർക്ക് യുദ്ധം ചെയ്യാൻ കഴിയില്ലെന്നാണ് ഗ്ലോബൽ ടൈംസ് വ്യക്തമാക്കിയത്. ഇന്ത്യയുടെ സൈനിക ബലം, ശേഷി തുടങ്ങിയവ പുറത്ത് ആർക്കും അറിയില്ലെന്നും അദ്ദേഹം ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി. അതിനിടെ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ചൈനീസ് അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്‍റിൽ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്