ആപ്പ്ജില്ല

രണ്ടായിരത്തിന്റെ നോട്ടിൽ മാത്രമല്ല, വന്ദേഭാരതിലുമുണ്ട് ചിപ്പ്; ആയിരക്കണക്കിന് ഐസികൾ സാധ്യമാക്കുന്ന അതിവേഗം

വന്ദേഭാരതിന്റെ സാങ്കേതികമായ മികവ് ഏറെ ചർച്ചയായിരിക്കുകയാണ്. സാങ്കേതിക മികവുള്ള ട്രെയിനുകൾ മുമ്പും വന്നിട്ടുണ്ടെങ്കിലും വന്ദേഭാരതിന്റെ സാങ്കേതികത എന്തുകൊണ്ടോ പ്രത്യേക ചർച്ചാ വിഷയമായി മാറി.

Authored byകാർത്തിക് കെ കെ | Samayam Malayalam 22 May 2023, 7:38 pm
ഇന്ത്യയുടെ തദ്ദേശീയമായ സാങ്കേതിക വിദ്യയാണ് വന്ദേഭാരത് എന്ന അർദ്ധ അതിവേഗ ട്രെയിനിനു പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിലൊന്ന് നിലവിലുള്ള ഒരു രാജ്യമെന്ന നിലയിൽ, അതിന്റെ സാങ്കേതികതയിലും നമുക്ക് മികവുണ്ടെന്നതാണ് വസ്തുത. ഒന്നേമൂക്കാൽ നൂറ്റാണ്ടു കാലത്തെ അനുഭവസമ്പത്തു കൊണ്ട് ആർജ്ജിച്ചെടുത്തതാണ് സാങ്കേതികമായ ഈ മികവ്. വന്ദേഭാരത് പോലൊരു സെമി ഹൈസ്പീഡ് ട്രെയിനിനെ യാഥാർത്ഥ്യമാക്കിത്തീർത്തത് അതിൽ ഘടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് ഇന്റഗ്രേറ്റഡ് സർക്കൂട്ടുകൾ, അഥവാ ചിപ്പുകൾ കൂടി ചേർന്നാണ്.
Samayam Malayalam technology of vande baharat


വന്ദേഭാരതിന്റെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിൽ ചിപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ട്രെയിനിന്റെ പ്രൊപ്പൽഷൻ മുതൽ ഓട്ടോമാറ്റിക് ഡോർ വരെയുള്ള സംവിധാനങ്ങൾക്കു പിന്നിൽ ചിപ്പുകളാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞദിവസം പിൻവലിച്ച 2000 രൂപാ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്ന പ്രചാരണം നടന്നിരുന്നത് നമുക്കോർമ്മയുണ്ട്. ആ പ്രചാരണങ്ങൾ ഒരു രാഷ്ട്രീയ കോമഡിയായി മാറിക്കഴിഞ്ഞു ഇന്ന്. എന്നാൽ വന്ദേഭാരതിലെ ചിപ്പ് ഒരുവെറും കോമഡിയല്ല.

16 കോച്ചുകളുള്ള ഒരു പൂർണസന്നാഹങ്ങളുള്ള വന്ദേഭാരത് ട്രെയിനിൽ ഏതാണ്ട് പതിനയ്യായിരത്തോളം ചിപ്പുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. നാല് ബേസിക് യൂണിറ്റാണ് ഈ ട്രെയിനിന്റേത്. ഓരോ യൂണിറ്റിലും രണ്ട് മോട്ടോറൈസ്ഡ് കാറുകളും രണ്ട് ട്രെയിലർ കാറുകളും ഉൾപ്പെട്ടിരിക്കുന്നു.

സാധാരണ ട്രെയിനുകളുടെ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ സംവിധാനം. സാധാരണ ട്രെയിനുകളിൽ ഒരു ലോക്കോമോട്ടീവ് മറ്റെല്ലാം കോച്ചുകളെയും വലിച്ചുകൊണ്ടു പോകുകയാണ് ചെയ്യുക. ഈ ലോക്കോമോട്ടീവിൽ തന്നെയാണ് ട്രെയിനിന്റെ എല്ലാ പ്രധാന ഇലക്ട്രോണിക് ഘടകങ്ങളും ഉണ്ടാവുക. ഏതാണ്ട് രണ്ടായിരത്തോളം ചിപ്പുകളാണ് ഇത്തരം ട്രെയിനുകളിലുണ്ടാവുക.

വന്ദേഭാരതിന്റെ കോച്ചുകളിൽ കാണുന്നത്രയും ഇലക്ട്രോണിക് ഘടകങ്ങൾ സാധാരണ ട്രെയിനുകളുടെ കോച്ചുകളിൽ കാണാനാകില്ല. എയർ കണ്ടീഷനിങ്, ഇലക്ട്രിസിറ്റി തുടങ്ങിയ അടിസ്ഥാന കാര്യങ്ങളുടെ ഇലക്ട്രോണിക് ഘടകങ്ങളേ അവയിൽ കാണൂ. എന്നാൽ, വന്ദേഭാരതിൽ സ്ഥിതി വ്യത്യസ്തമാണ്.

വന്ദേഭാരതിൽ 50 ശതമാനം കോച്ചുകളും സ്വയം പ്രൊപ്പൽ ചെയ്യുന്നവയാണ്. അഥവാ അവയ്ക്ക് സ്വയം നീങ്ങാനാകും. അതിവേഗം പിടിക്കാൻ എൻജിനെ സഹായിക്കുന്ന ഘടകമാണിത്. സാധാരണ ട്രെയിനുകളിൽ എൻജിൻ എല്ലാ കോച്ചുകളെയും വലിച്ചുനീങ്ങേണ്ടി വരുന്നു.

മറ്റ് ട്രെയിനുകളിൽ നിന്നും വ്യത്യസ്തമാണ് വന്ദേഭാരതിന്റെ ബ്രേക്കിങ് സംവിധാനം. ട്രെയിൻ കൺട്രോൾ മാനേജ്മെന്റ് സിസ്റ്റം (ടിസിഎംഎസ്) എന്ന കമ്പ്യൂട്ടർ സംവിധാനത്തിലൂടെ എല്ലാ കോച്ചുകളെയും കണക്ട് ചെയ്യുന്ന ഒരു സാങ്കേതികശൃംഖല സൃഷ്ടിച്ചിരിക്കുന്നു. എസി കണ്‍ട്രോൾ, ഓട്ടോമാറ്റിക് ഡോറുകൾ, സെൻസറുകൾ, ജിപിഎസ് സംവിധാനത്തിലധിഷ്ഠിതമായ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, സിസിടിവി, ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സന്നാഹങ്ങളാണ് ഓരോ കോച്ചിലുമുള്ളത്. ഇവയെയെല്ലാം നിയന്ത്രിക്കുന്നത് ആയിരക്കണക്കായ ചിപ്പുകൾ ചേർന്നാണ്.

ടിസിഎംഎസ് സംവിധാനം വഴി ട്രെയിനിന്റെ മൊത്തം പ്രവർത്തനത്തെ വിലയിരുത്താൻ സാങ്കേതികകാര്യങ്ങൾ നോക്കുന്നവർക്ക് സാധിക്കുന്നു. പിഴവുകൾ അതത് സമയത്ത് തിരിച്ചറിയാനും പരിഹരിക്കാനും ഇതുവഴി സാധിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്