ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഈ തയ്യാറെടുപ്പുകളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. എഴുപത് ലക്ഷം പേർ ചേർന്ന് സ്വാഗതം ചെയ്യാൻ ട്രംപ് എന്താ ഭഗവാനാണോയെന്നാണ് ചൗധരി ചോദിക്കുന്നത്.
'ട്രംപ് എന്താ ഭഗവാനാണോ? എഴുപതുലക്ഷം പേര്‍ ചേര്‍ന്ന് സ്വാഗതം ചെയ്യാന്‍? സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ട്രംപ് ഇവിടേക്ക് വരുന്നത്' രഞ്ജന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു. ട്രംപിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടത്തുന്ന ഒരുക്കങ്ങളെ വിമർശിച്ച് ശിവസേന രംഗത്തെത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്‍റെയും വിമർശനങ്ങൾ.
Also Read: അജ്മല്‍ കസബിനെ കൊണ്ട് 'ഭാരത് മാതാ കി ജയ്' എന്ന് വിളിപ്പിച്ചു; വെളിപ്പെടുത്തലുമായി മുന്‍ പോലീസ് കമ്മീഷണര്‍
ട്രംപിനെ സ്വീകരിക്കാനായി ഇന്ത്യ നടത്തുന്ന ഒരുക്കങ്ങൾ കാണുമ്പോൾ അടിമത്ത മനോഭാവമാണ് തോന്നുന്നതെന്നായിരുന്നു ശിവസേന കഴിഞ്ഞദിവസം വിമർശിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും വളരെ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
ഫെബ്രുവരി 24,25 തിയതികളിലാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് പരിപാടി നടക്കുന്നിടംവരെ സ്വീകരിക്കാനായി 70 ലക്ഷം ആളുകള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ സബർമതി ആശ്രമവും അമേരിക്കൻ പ്രസിഡണ്ട് സന്ദർശിക്കുന്നുണ്ട്. ട്രംപിന്‍റെ സുരക്ഷയ്ക്കായി പതിനായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 25 സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും സുരക്ഷാ ഒരുക്കങ്ങൾ. ഇതിനു പുറമെ എൻസ്ജിയുടെയും എസ്പിജിയുടെയും സുരക്ഷയും മോദിക്കും ട്രംപിനുമായി ഒരുക്കും.