ആപ്പ്ജില്ല

കശ്മീരിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തി

ഇന്ന് ആറ് മണിക്ക് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ വസതിയിലാണ് യോഗം. ജമ്മു കശ്മീരിലെ പ്രധാന പ്രതിപക്ഷമായ പിഡിപി, നാഷണൽ കോൺഫറൻസ് തുടങ്ങിയവർ പങ്കെടുക്കും.

Samayam Malayalam 4 Aug 2019, 4:41 pm
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. ഇന്ന് വൈകിട്ട് ആറ് മണിക്ക് മെഹബൂബ മുഫ്തിയുടെ വസതിയിലാണ് യോഗം. രാഷ്ട്രീയ യോഗങ്ങൾ നടത്താൻ ഹോട്ടലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യോഗം വസതിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. പിഡിപി, നാഷണൽ കോൺഫറൻസ്, മറ്റ് ചെറുപാർട്ടികളും യോഗത്തിൽ പങ്കെടുക്കും.
Samayam Malayalam mehbooba mufti


'ആര്‍ട്ടിക്കിൾ 35 എ, 370 തുടങ്ങിയവ ഇല്ലാതാക്കിയാൻ ഉണ്ടാകാവുന്ന അനന്തരഫലങ്ങളെ കുറിച്ച് ഞങ്ങള്‍ ജനങ്ങളെ അറിയിച്ചു. ഇതിന് എതിരെ അപ്പീൽ വരെ നൽകി. എന്നാൽ കേന്ദ്ര സര്‍ക്കാരിൽ നിന്ന് ഇതുവരെ ഒരു ഉറപ്പും ലഭിച്ചിട്ടില്ല. എല്ലാം ശരിയാകുമെന്ന് പറയാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല' മെഹബൂബ മുഫ്തി പറഞ്ഞു.

Read More: വെള്ളപ്പതാകയുമായി വന്നാൽ മൃതദേഹങ്ങൾ തരാം; പാകിസ്ഥാനോട് ഇന്ത്യ





അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പാര്‍ലമെൻ്റിൽ യോഗം തുടരുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ മേധാവി സമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേരും.

Read More: ഇർഫാൻ പഠാൻ അടക്കം നൂറോളം ക്രിക്കറ്റർമാരോട് കശ്മീരിൽ നിന്ന് മാറാൻ നിർദ്ദേശം

നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കരസേന വധിച്ച ബോര്‍ഡര്‍ ആക്ഷൻ ടീമിൻ്റെ (ബാറ്റ്) മൃതദേഹങ്ങള്‍ പാകിസ്ഥാൻ ഏറ്റുവാങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ സന്ദേശത്തിൽ പാകിസ്ഥാൻ ഇതുവരെ പ്രതികരണം നൽകിയിട്ടില്ല. ജമ്മു കശ്മീരിലെ കേരൻ സെക്ടറിലെ ഇന്ത്യൻ ഔട്ട്പോസ്റ്റുകള്‍ ലക്ഷ്യം വച്ചെത്തിയ ഏഴ് ബാറ്റ് സംഘത്തെയാണ് കരസേന വധിച്ചത്. ഇതിന് പുറമേ ഗുരേസ്, മച്ചിൽ, താങ്ദർ എന്നീ മേഖലകളിലും പാകിസ്ഥാൻ നുഴഞ്ഞുകയറാൻ ശ്രമിച്ചെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അമർനാഥ് തീർത്ഥാടന പാതയിൽ പാക് നിർമിത കുഴിബോംബുകൾ അടക്കമുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചത്. ഏകദേശം 25,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കശ്മീരിൽ വിന്യസിച്ചിരിക്കുന്നതെന്ന് ദേശീയ ദിനപത്രമായ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

Read More: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി; എന്താണ് ആർട്ടിക്കിൾ 370?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്