റാഞ്ചി: വീട്ടുജോലിക്കാരിയായ യുവതിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബിജെപി നേതാവിനെതിരെ നടപടി. ബിജെപി ജാർഖണ്ഡ് വനിതാ വിഭാഗം ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായ സീമാ പാത്രയയെയാണ് പാർട്ടി സസ്പെന്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരിയെ സുനിത എന്ന യുവതിയെ അതിക്രൂരമായി സീമാ പാത്ര ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ സുനിത വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സീമാ പാത്രയുടെ ഭർത്താവ് മഹേശ്വർ പാത്ര മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
സീമാ പാത്ര തന്റെ പല്ലടിച്ച് കൊഴിച്ചതായും തറയിൽ വീണ മൂത്രം നക്കിയെടുക്കാൻ ആവശ്യപ്പെട്ടതായും സുനിത പറയുന്നു. സീമാ പാത്രയുടെ മകൻ ആയുഷ്മാനാണ് തന്നെ സഹായിച്ചതെന്നും ആയുഷ്മാൻ ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും സുനിത പറയുന്നു. സുനിത നേരിടേണ്ടി വന്ന ക്രൂരതകൾ സഹോദരിയേയും ഭർത്താവിനേയും അറിയിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. ആയുഷ്മാൻ അറിയിച്ചത് പ്രകാരം ഒരു സുഹൃത്ത് സുനിതയുടെ വിവരങ്ങൾ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസെത്തി യുവതിയെ രക്ഷപെടുത്തുകയും ചെയ്തെന്നാണ് വിവരം. നിലയിൽ റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലാണ് സുനിത . ആരോഗ്യം വീണ്ടെടുത്താൽ പഠനം തുടരണമെന്നാണ്തന്റെ ആഗ്രഹമെന്ന് സുനിത പറയുന്നു. സീമാ പാത്രയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.