ന്യൂഡൽഹി: ബി ജെ പി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ കേസിൻ്റെ വിചാരണ നടത്തി വന്ന മുംബൈ സി ബി ഐ കോടതി ജഡ്ജി ബ്രിജ് ഗോപാൽ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ. എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് ഷാ നിലപാട് വ്യക്തമാക്കിയത്.
ലോയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം ഉറച്ചുവിശ്വസിക്കുന്നു. ലോയയുടെ വസ്ത്രങ്ങളിൽ രക്തം പുരണ്ടിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന നിഗമനം സംശയാസ്പദമാണ്.
സൊഹ്റാബുദ്ദീൻ, തുളസി പ്രചാപതി വ്യാജ ഏറ്റുമുട്ടൽ കൊല നടന്ന സമയത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രതികളായ കുറ്റപത്രം സൂക്ഷ്മ പരിശോധന നടത്തിയ ജഡ്ജി ലോയ ഇതിൽ വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നെന്ന് അദ്ദേഹത്തിൻ്റെ ബന്ധുക്കൾ കഴിഞ്ഞദിവസം 'കാരവൻ' പ്രസിദ്ധീകരണത്തോട് വെളിപ്പെടുത്തിയിരുന്നു.
അമിത് ഷായ്ക്ക് എതിരായ കേസ് വിചാരണ തുടങ്ങി അഞ്ചു മാസത്തിനുള്ളിലാണ് ലോയ മരണപ്പെടുന്നത്. ഇന്ത്യൻ ചീഫ് ജസ്റ്റിസോ മുംബൈ ൈഹകോടതി ചീഫ് ജസ്റ്റിസോ ഇത് പരിശോധിക്കണമെന്നും എ പി ഷാ ആവശ്യപ്പെട്ടു.
വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ ഹർജിക്കാർക്ക് അനുകൂലമായി വിധി പറയാൻ ജഡ്ജിയായിരുന്ന മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.
ലോയക്ക് ശേഷം കേസിൽ വിചാരണ കേട്ട ജഡ്ജി ധൃതിപിടിച്ച് ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ പി എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.